തിരുവനന്തപുരം: വേനൽ മഴയിൽ ഈ മാസം മാത്രം സംസ്ഥാനത്തുണ്ടായത് 161 കോടി രൂപയുടെ കൃഷിനാശം. സംസ്ഥാനത്താകമാനം 41,087 കർഷകരുടെ വിളകളെയാണ് മഴ ബാധിച്ചതെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. 56 കോടി രൂപയുടെ നാശനഷ്ടമാണ് ആലപ്പുഴയിലുണ്ടായത്. 8000 ത്തോളം കർഷകരെയാണ് ഇവിടെ മഴ ബാധിച്ചത്. കോട്ടയം, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളെയും മഴ സാരമായി ബാധിച്ചു. ആലപ്പുഴ കഴിഞ്ഞാൽ കോട്ടയം ജില്ലയിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. 26 കോടിയുടെ കൃഷിനാശമാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. മൂവായിരത്തോളം കർഷകരെ ബാധിച്ചു. മലപ്പുറം- 14 കോടി, വയനാട്- 12 കോടി, തൃശൂർ- 10 കോടി എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. മേയ് ഒന്നുമുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്.
വേനൽ മഴ 161 കോടിയുടെ കൃഷിനാശം
01:28 AM May 23, 2022 | Deepika.com