കാസർഗോഡ്: വര്‍ഷങ്ങള്‍ക്കു മുമ്പു നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഫലമായി കാസര്‍ഗോട്ടെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും ദുരിതം പേറുകയാണെന്നു പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ദുരിതബാധിതരായ ആറു കുട്ടികളാണു മരിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മൂളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അവര്‍. വെറും തരിശ് നിലമാണിത്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഇവിടെ പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിച്ച മന്ത്രിയെ രണ്ടുദിവസം ഇവിടെ കൊണ്ടുവന്നു താമസിപ്പിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യര്‍ഥിച്ച് വീടുകള്‍ തോറും എത്താറുള്ള നേതാക്കളെ ഓരോ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും വീട്ടില്‍ കൊണ്ടുപോകണം. അവര്‍ക്കു നേരിട്ട് ഈ ദുരിതജീവിതം മനസിലാക്കാന്‍ ഇതു മാത്രമാണൊരു വഴിയെന്നും അവര്‍ പരിഹസിച്ചു.
എല്‍ഡിഎഫും യുഡിഎഫും രണ്ടും ബധിരരാണ്. അതുകൊണ്ടാണു മനുഷ്യത്വ രഹിതമായി ദുരിതബാധിതരെ ഇപ്പോഴും കഷ്ടപ്പെടുത്തന്നത്. ആയിരങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ മോഹന വാഗ്ദാനങ്ങളാണ് അധികാരികള്‍ നല്‍കിയത്. എന്നാല്‍ ഇതൊന്നും പാലിക്കാന്‍ അവര്ക്കായില്ലെന്നതു ദുഃഖകരമാണ്. ജില്ലാ കളക്ടർ സ്വാഗത് ഭണ്ഡാരിയുമായും മേധ പട്കർ ചർച്ച നടത്തി.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ദുരിതം അവസാനിക്കുന്നില്ല: മേധാ പട്കര്‍
01:01 AM May 23, 2022 | Deepika.com