തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയയായിരുന്ന സംഗീത ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തിൽ ഒടുവിലായി പാടിയത്. പഴശിരാജയിലെ ’ഓടത്തണ്ടിൽ താളം കൊട്ടും’, രാക്കിളിപ്പാട്ടിലെ ’ധും ധും ധും ദൂരെയേതോ’ എന്ന ഗാനവും കാക്കക്കുയിലിലെ ’ആലാരേ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ’താളം പോയി തപ്പും പോയി’ തുടങ്ങിയവ മലയാളത്തിലെ ശ്രദ്ധേയ ഗാനങ്ങളാണ്.
കെ.ബി.സുന്ദരാംബാൾ അനശ്വരമാക്കിയ ’ജ്ഞാനപ്പഴത്തെ പിഴിന്ത്’ അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി. തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങിൽ സംഗീത ഈ കീർത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഉൗരി സംഗീതയ്ക്കു സമ്മാനിച്ചിരുന്നത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകൾക്കായും പാടി. കർണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകർക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. അടുക്കളയിൽ പണിയുണ്ട് എന്ന സിനിമയിലൂടെ സംഗീത സംവിധാന രംഗത്തും ഇവർ ചുവടുറപ്പിച്ചു.
വിടപറഞ്ഞത് 200 ലേറെ തെന്നിന്ത്യൻ സിനിമകളിൽ പാടിയ ഗായിക
01:01 AM May 23, 2022 | Deepika.com