തിരുവനന്തപുരം: കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതി കുറച്ചപ്പോൾ, കേരളത്തിൽ ആനുപാതികമായി നികുതിയിൽ കുറവുണ്ടായതിനെ സംസ്ഥാന സർക്കാർ നികുതി കുറച്ചെന്ന മട്ടിൽ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഇടതുസർക്കാർ നികുതിയിൽ നയാപൈസയുടെ ഇളവ് വരുത്തിയിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോൾ, വർധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണു ജനങ്ങൾക്കു നല്കിയത്. ഈ മാതൃകയാണ് ഇടതുസർക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അധികാരം വിട്ട 2016ൽ പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോഴത് യഥാക്രമം 105.76, 94.69 രൂപയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് ഉയർന്ന വിലയുടെ കാരണം.
കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചെങ്കിലും അവയുടെ നികുതി യഥാക്രമം 19.90 രൂപയും 15.80 രൂപയുമാണ്. ഇതു ഭീമമായ നിരക്കാണ്. കേന്ദ്രത്തേക്കാൾ കൂടുതൽ ഇന്ധനനികുതി ലഭിക്കുന്ന സംസ്ഥാന സർക്കാർ നേരിയ ആശ്വാസംപോലും നല്കാൻ തയാറല്ല.വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റർ പെട്രോളിൽ നിന്ന് 30.08 രൂപയും ഡീസലിന് 22.34 രൂപയുമാണ് ലഭിക്കുന്നത്. അപ്പോഴും കേന്ദ്രത്തേക്കാൾ വളരെ കൂടുതൽ നികുതി ലഭിക്കുന്നത് കേരളത്തിനാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പെട്രോൾ നികുതി കുറയ്ക്കാതെ സംസ്ഥാനം അസത്യം പ്രചരിപ്പിക്കുന്നു: ഉമ്മൻ ചാണ്ടി
01:01 AM May 23, 2022 | Deepika.com