കൊച്ചി: മനഃസാക്ഷി വോട്ടിനു ജനക്ഷേമ സഖ്യം ആഹ്വാനം ചെയ്തതോടെ തൃക്കാക്കരയിലെ അവരുടെ വോട്ടുകള്‍ തങ്ങളുടെ പെട്ടികളില്‍ വീഴുമെന്ന വിശ്വാസത്തിലാണു മുന്നണികള്‍. സർക്കാർവിരുദ്ധ വോട്ടുകള്‍ തങ്ങള്‍ക്കു വീഴുമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോള്‍ സർക്കാർവിരുദ്ധ വോട്ടില്ലെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പരാമര്‍ശം.
കഴിഞ്ഞ തവണത്തെ ഭൂരിപക്ഷവും സഖ്യം അവകാശപ്പെടുന്ന വോട്ടിനേക്കാള്‍ താഴെയാണെന്നതും ഇവരെ ഇരുത്തി ചിന്തിപ്പിക്കുന്നു. അതുകൊണ്ടുതന്നെ തെളിച്ചു പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും മുന്നണികള്‍ അതിനായി കാംക്ഷിക്കുന്നു. ഇതിനിടെ മുന്നണികളുടെ അവകാശവാദത്തെ സാബു എം. ജേക്കബും തള്ളുന്നുണ്ട്. വോട്ട് ജനം തീരുമാനിക്കുമെന്നും അണികളുടെ വിവേകശക്തിയെ വിലകുറച്ചു കാണുന്നില്ലെന്നും വോട്ടുകള്‍ ചിതറിപ്പോകില്ലെന്നും ആം ആദ്മി പാർട്ടി നേതാവ് പി.സി. സിറിയക്കും വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഎമ്മിനെ കടന്നാക്രമിച്ചിരുന്ന ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ഇന്നലെ മയപ്പെട്ട് സംസാരിച്ചതാണ് എല്‍ഡിഎഫില്‍ പ്രതീക്ഷയുണ്ടാക്കുന്നത്. ജനക്ഷേമ സഖ്യം മത്സരിച്ചിരുന്നെങ്കില്‍ സർക്കാർ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാന്‍ ഇടയായേനെയെന്നും അവര്‍ മത്സരിക്കാത്തതു തങ്ങള്‍ക്കാണു ഗുണം ചെയ്യുകയെന്നും കിറ്റെക്സിനെ ഓടിക്കാനുണ്ടായ ശ്രമവും ട്വന്റി-20 പ്രവര്‍ത്തകന്റെ കൊലപാതകവുമടക്കം മറക്കാന്‍ അവര്‍ക്കു കഴിയില്ലെന്നും ആ വോട്ടുകള്‍ ലഭിക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
ജനക്ഷേമ സഖ്യത്തിന്റെ നിലപാട്: തൃക്കാക്കരയിലെ വോട്ടില്‍ കണ്ണുനട്ട് മുന്നണികള്‍
01:00 AM May 23, 2022 | Deepika.com