നിലന്പൂർ: മൈസൂരു സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി നാവിക സേനയുടെ നേതൃത്വത്തിൽ എടവണ്ണയിൽ ചാലിയാർ പുഴയിൽ തെരച്ചിൽ നടത്തി. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഷൈബിൻ അഷ്റഫ്, ഷൈബിന്റെ മാനേജർ ഷിഹാബുദീൻ, കസ്റ്റഡിയിലുള്ള മറ്റു പ്രതികളായ നൗഷാദ്, നിഷാദ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു ചാലിയാർ പുഴയിൽ ഇന്നലെ തെരച്ചിൽ നടത്തിയത്. രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ തെരച്ചിലിൽ കാര്യമായ തെളിവുകളൊന്നും പോലീസിനു ലഭ്യമായില്ല.
ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി പ്ലാസ്റ്റിക് സഞ്ചികളിലാക്കിയശേഷം രാത്രി എടവണ്ണ ചാലിയാറിനു കുറുകെയുള്ള സീതിഹാജി പാലത്തിൽനിന്നു താഴേക്കു വലിച്ചെറിഞ്ഞു എന്നായിരുന്നു പ്രതികളുടെ മൊഴി. 2019ൽ ഷാബാ ഷെരീഫിനെ മൈസൂരുവിൽനിന്നു തട്ടിക്കൊണ്ടുവന്നെങ്കിലും ഒന്നര വർഷത്തോളം ഷൈബിന്റെ നിലന്പൂർ മുക്കട്ടയിലുള്ള വീട്ടിൽ ഒളിവിൽ താമസിപ്പിച്ചു പീഡിപ്പിച്ചതിനു ശേഷം 2020 ഒക്ടോബറിലായിരുന്നു കൊല ചെയ്തത്. എടവണ്ണ സീതിഹാജി പാലത്തിന്റെ മൂന്നാമത് തൂണിനു സമീപമാണു പുഴയിലേക്ക് അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞതെന്നാണു പ്രതികളുടെ മൊഴി. പാലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തൂണുകളുടെ സമീപം വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളിലാണു നാവികസേനാംഗങ്ങൾ തെരച്ചിൽ നടത്തിയത്. രാവിലെ പത്തരയോടെ തുടങ്ങിയ തെരച്ചിൽ വൈകുന്നേരം ആറു വരെ തുടർന്നെങ്കിലും ഫലമുണ്ടായില്ല.
ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതകം സ്ഥിരീകരിക്കാവുന്ന നിർണായക തെളിവുകൾ പോലീസിനു ലഭിച്ചിട്ടില്ല. മുഖ്യപ്രതി ഷൈബിൻ അഷ്റഫ്, ഇയാളുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ നിഷാദ് എന്നിവരെ എടവണ്ണ പാലത്തിലെത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പു നടത്തിയിരുന്നു. മൃതദേഹം തള്ളിയ ഭാഗം പ്രതികൾ പോലീസിനു കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതേത്തുടർന്നു പോലീസും അഗ്നിരക്ഷാ സേനയും പുഴയിൽ തെരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായിരുന്നില്ല.
ഈ സാഹചര്യത്തിലാണു പോലീസ് നാവികസേനയുടെ സഹായം തേടിയത്.
മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ അഭ്യർഥന പ്രകാരം കൊച്ചിയിൽ നിന്നുള്ള നാവികസേനയുടെ കമാൻഡ് ക്ലിയറൻസ് ഡൈവിംഗ് ടീം മാർഷൽ ചീഫ് പ്രേമേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു തെരച്ചിലിനെത്തിയത്. ചാന്ദ്കുമാർ, ദീപക്, ദേവേന്ദർ സിംഗ്, എൻസിക്കർ വാർ എന്നിവരാണ് മറ്റംഗങ്ങൾ. അത്യാധുനിക സൗകര്യങ്ങളുള്ള ജെമിനി ബോട്ട്(റബർ ഡിങ്കി), വെള്ളത്തിൽ മുങ്ങിത്തിരയാനുള്ള സ്കൂബ ഡൈവിംഗ് പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു തെരച്ചിൽ. തെരച്ചിലിനിടെ പുഴയ്ക്കടിയിൽ നിന്നു ലഭിച്ച പ്ലാസ്റ്റിക് ചാക്ക്, പ്ലാസ്റ്റിക് കവർ ഉൾപ്പെടയുള്ളവ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും കേസിനു തെളിവാകാവുന്ന ഒന്നും കണ്ടെത്താനായില്ല.
ഷാബാ ഷെരീഫ് വധം: മൃതദേഹം കണ്ടെത്താൻ ചാലിയാറിൽ നാവികസേനയുടെ തെരച്ചിൽ
02:36 AM May 22, 2022 | Deepika.com