രാമവർമപുരം: ഇന്നലെ പാസിംഗ് ഒൗട്ട് പരേഡിൽ പങ്കെടുത്ത് കേരള എക്സൈസ് സേനയുടെ ഭാഗമായ രണ്ടുവനിതാ സിവിൽ എക്സൈസ് ഓഫീസ് ട്രെയിനികൾക്ക് ഇന്നു കല്യാണം. പരേഡിന്റെ ബാൻഡുമേളം കഴിഞ്ഞ് ഇരുവരും ഇന്ന് കല്യാണ മേളത്തിലേക്ക്...
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പാന്പാക്കുട കളപ്പുരയിൽ വിമൽകുമാറിന്റെയും ഷൈലജയുടെയും മകളായ ശ്രീലക്ഷ്മി, മലപ്പുറം ജീല്ലയിലെ ഏറനാട് മഞ്ചേരി താണിപ്പാറ വീട്ടിൽ വേലായുധന്റെയും കാർത്ത്യായിനിയുടെയും മകൾ എം. ആതിര എന്നിവരാണ് ഇന്നു കതിർമണ്ഡപത്തിലേക്കു ചുവടുവയ്ക്കുന്നത്.
ശ്രീലക്ഷ്മിയെ തൃപ്പൂണിത്തുറ എ.ആർ. ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ വിവേക് താലി ചാർത്തുന്പോൾ ആതിരയെ വിവാഹം ചെയ്യുന്നത് ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറായ വിപിനാണ്.
ഇന്നലെ രാവിലെ തൃശൂർ പൂത്തോളിലെ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത ശേഷം ശ്രീലക്ഷ്മിയും ആതിരയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു. കല്യാണത്തലേന്ന് പാസിംഗ് ഔട്ട് വന്നെങ്കിലും ഡ്യൂട്ടി ഫസ്റ്റ് എന്ന് മനസിലുറപ്പിച്ച് ഇരുവരും പാസിംഗ് ഔട്ടിൽ പങ്കെടുക്കുകയായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും പരേഡ് കാണാനെത്തിയിരുന്നു.
ലിറ്ററേച്ചർ ബിരുദാനന്തര ബിരുദധാരിയാണ് ശ്രീലക്ഷ്മി. ബിടെക് ബിരുദധാരിയാണ് ആതിര. ഇരുവരും എക്സൈസ് അക്കാദമിയിൽനിന്ന് എട്ടു മാസത്തെ കഠിന പരിശീലനത്തിനു ശേഷമാണു പാസൗട്ടായിരിക്കുന്നത്.
പരേഡിന്റെ ബാൻഡു മേളം കഴിഞ്ഞു ; ഇനി കല്യാണമേളം
02:29 AM May 22, 2022 | Deepika.com