കൊച്ചി: വ്യക്തികളെയും അവരുടെ രാഷ്ട്രീയപാരമ്പര്യത്തെയും നോക്കിയാണു സര്‍ക്കാര്‍ കേസെടുക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നു ബോധ്യമുള്ളതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്. പറയാനുള്ളത് ഇനിയും പറയും. തന്റെയും മുഖ്യമന്ത്രിയുടെയും കണ്ണൂര്‍ സംസ്കാരമാണെന്നും മാധ്യമങ്ങളോടു സംസാരിക്കവേ സുധാകരന് പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പിറകോട്ടില്ലെന്നും അതു നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാകും. മഞ്ഞക്കുറ്റി ഇനി എവിടെ നാട്ടിയാലും പിഴുതെറിയും. കെഎസ്ആര്‍ടിസിയിൽ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്കാനില്ലാത്ത മുഖ്യമന്ത്രിയാണു സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്നു വെല്ലുവിളി നടത്തുന്നത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം കൈയിലിരിക്കത്തേയുള്ളൂ. പട്ടിണിയില്‍ കഴിയുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്കാന് ആദ്യം നോക്ക്.
ചെറിയമഴ പെയ്താല്‍പോലും വെള്ളക്കെട്ടുണ്ടാകുന്ന സംസ്ഥാനമായി കേരളം മാറി. കൊച്ചിയിലെയും തൃക്കാക്കരയിലെയും ജനം തുടര്‍ച്ചയായി അതിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പായാല്‍ കേരളം വെള്ളക്കെട്ടില്‍ മുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള ജനതയ്ക്കു ബാധ്യതയാകുന്ന ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന് പറഞ്ഞു.
തന്റെയും മുഖ്യമന്ത്രിയുടെയും കണ്ണൂര്‍ സംസ്കാരം: സുധാകരന്
02:29 AM May 22, 2022 | Deepika.com