തൃശൂർ: നാഥനില്ലാ കളരിയെന്ന സംഗീത നാടക അക്കാദമിയുടെ പേരുദോഷം മാറുന്നു. താളം പിഴയ്ക്കാതെ അക്കാദമിക്കു പ്രമാണിത്തം വഹിക്കാൻ ചെയർമാനായി ചെണ്ടവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി എത്തുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പു കിട്ടിയിട്ടില്ലെന്നു മട്ടന്നൂർ.
അക്കാദമി ചെയർമാനായി നിയമിച്ചതായി പത്രത്തിലൂടെയാണ് അറിഞ്ഞത്. അതുകൊണ്ട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമി തലപ്പത്തേക്കു ജനകീയ കലാകാരനായ മട്ടന്നൂരിനെ നിയമിച്ചത് ആകാംക്ഷയോടെയാണു കലാലോകം കാണുന്നത്. ഇതോടെ അക്കാദമിയിലെ ഉദ്യോഗസ്ഥ ഭരണത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണു കലാകാരന്മാർ. കലാകാരന്മാരുടെ ദുരവസ്ഥയെക്കുറിച്ച് ദീപിക വാർത്ത നല്കിയിരുന്നു.
ഉദ്യോഗസ്ഥർക്കു തീരുമാനമെടുക്കാനാകുന്ന കാര്യങ്ങളിലല്ലേ അവർക്ക് എന്തെങ്കിലും ചെയ്യാനാകൂ. അതേസമയം, കലാകാരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും വേണം- കലാകാരന്മാരുടെ പരാതിയെക്കുറിച്ചു സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
പാലക്കാട് വെള്ളിനേഴിയിൽ താമസിക്കുന്ന മട്ടന്നൂർ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ വാദ്യകലാകാരൻ ചെറുതാഴം കുഞ്ഞിരാമ മാരാരെ വീരശൃംഖല നല്കി ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്. അദരണച്ചടങ്ങിന്റെ സ്വാഗതസംഘം ചെയർമാൻകൂടിയാണ് അദ്ദേഹം.
സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയിരുന്ന കെപിഎസി ലളിതയുടെ മരണശേഷം അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിയമിച്ചിരുന്നില്ല. ദൈനംദിന കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനായി കമ്മിറ്റിയും പ്രവർത്തിച്ചിരുന്നില്ല. തലപ്പത്ത് ആരുമില്ലാതായതോടെ ക്ഷേമനിധി, പെൻഷൻ, സ്കോളർഷിപ്പ് തുടങ്ങിയ അവകാശങ്ങൾക്ക് എത്തുന്ന കലാകാരന്മാരെ അവഗണിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് അവഗണനാ മനോഭാവമാണെന്നും യുവ കലാകാരന്മാർക്കു പരാതി ഉണ്ടായിരുന്നു. കരിവെള്ളൂർ മുരളിയെയാണു പുതിയ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
ഇനി താളം പിഴയ്ക്കില്ല, അക്കാദമിയുടെ പേരുദോഷം മാറ്റാൻ മട്ടന്നൂർ
02:26 AM May 22, 2022 | Deepika.com