കൊച്ചി: കൊച്ചിയില്‍ രണ്ടു മത്സ്യബന്ധന ബോട്ടുകളില്‍നിന്നായി 1,500 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി.
റവന്യു ഇന്റലിജന്‍സ് വിഭാഗവും തീരസംരക്ഷണ സേനയും പുറംകടലില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ഇന്ത്യന്‍ ബോട്ടുകളില്‍നിന്നായി ഒരു കിലോഗ്രാം വീതം വരുന്ന 218 ഹെറോയിന്‍ പൊതികള്‍ പിടിച്ചെടുത്തത്. ഇവയ്ക്ക് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 1,526 കോടി രൂപ വിലവരുമെന്ന് ഡിആര്‍ഐ വ്യക്തമാക്കി.
ലക്ഷദ്വീപിനു രണ്ടു ബോട്ടുകളിൽനിന്നാണ് ഹെറോയിന്‍ പിടികൂടിയത്. ബോട്ടുകൾ കൊച്ചിയിലെ തീരസംരക്ഷണ സേനയുടെ ആസ്ഥാനത്തെത്തിച്ചു.
സംഭവത്തില്‍ മലയാളികളും തമിഴരും ഉള്‍പ്പെടുന്ന 20 അംഗ സംഘത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ തീരസംരക്ഷണ സേന ചോദ്യംചെയ്തുവരികയാണ്. അഫ്ഗാനിസ്ഥാനില്‍ ഉത്പാദിപ്പിച്ച ഹെറോയിന്‍ പാക്കിസ്ഥാനില്‍നിന്നാണ് സംഘം എത്തിച്ചതെന്നാണ് സൂചന. കപ്പലില്‍ പുറംകടലില്‍ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് വാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏഴ് മുതല്‍ ഓപ്പറേഷന് ‘ഖോജ്ബീന്‍’ എന്ന പേരില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സുജിത് എന്ന ബോട്ടില്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ തുടര്തെരച്ചില് നടക്കുകയാണെന്നു റവന്യു ഇന്റലിജന്‍സ് വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഡിആര്‍ഐ നടത്തുന്ന നാലാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഡിആര്‍ഐ ഏകദേശം 3,800 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതായാണ് കണക്ക്.
കൊച്ചി പുറംകടലില്‍ 1,500 കോടിയുടെ ഹെറോയിന്‍ പിടിച്ചു
01:45 AM May 21, 2022 | Deepika.com