കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എഎപി-ട്വന്റി 20യുടെ നേതൃത്വത്തിലുള്ള ജനക്ഷേമസഖ്യത്തിന്റെ രാഷ്ട്രീയനിലപാട് നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനായിരിക്കും പ്രഖ്യാപനം.
മൂന്നു മുന്നണികളും സഖ്യത്തിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന വിശ്വാസം പുലര്‍ത്തുമ്പോഴും കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫ് ക്യാമ്പിലാണ്. ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ പ്രതികരണങ്ങളേറെയും സിപിഎമ്മിനും ഇടത് സർക്കാരിനുമെതിരെയാണെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു.
കെ-റെയില്‍, കൊലപാതക രാഷ്ട്രീയം എന്നിവയിലെ പ്രതികരണങ്ങളിൽ ഇതിന്റെ വ്യക്തമായ സൂചനകളുണ്ടായിരുന്നു. അവസാനമായി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള സർക്കാർ തീരുമാനത്തിലും രൂക്ഷമായ പരിഹാസമാണ് സാബു ജേക്കബ് നടത്തിയത്. നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണിതെന്നു പരിഹസിച്ച അദ്ദേഹം വിദ്യാഭ്യാസ-ഗതാഗതമന്ത്രിമാരെ ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു.
ലോകത്ത് എല്ലായിടത്തും കുട്ടികള്‍ ബസിലിരുന്ന് സ്കൂളുകളിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ ബസിലിരുന്നു പഠിക്കാനുള്ള അവസരം ഒരുങ്ങുന്നത് കേരളത്തില്‍ മാത്രമായിരിക്കും. ഈ വിമര്‍ശനം തൃക്കാക്കര ഉപതെരഞ്ഞെടുപ്പു നിലപാടിനോടു ചേര്‍ത്തു വായിക്കാവുന്നതാണെന്നും സാബു ജേക്കബ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് വ്യക്തമായ നയവും നിലപാടുമുണ്ടെന്നും രഹസ്യമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര: ജനക്ഷേമസഖ്യ നിലപാട് നാളെ
01:31 AM May 21, 2022 | Deepika.com