പെരിന്തൽമണ്ണ: നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വീട്ടിലേക്കു പുറപ്പെട്ട പ്രവാസിയെ ദുരൂഹ സാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എട്ടു പേർ കസ്റ്റഡിയിൽ. പാലക്കാട് ജില്ലയിലെ അഗളി സ്വദേശിയായ അബ്ദുൾ ജലീൽ (42) ആണു മരിച്ചത്.
ഇദ്ദേഹത്തെപെരിന്തൽമണ്ണക്കടുത്ത ആക്കപറമ്പിൽ വ്യാഴാഴ്ച പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം. ഇദ്ദേഹം മാരകമായി ആക്രമിക്കപ്പെട്ടതായാണ് വിവരം.
സ്വർണക്കടത്തു സംഘങ്ങൾക്കു കൊലപാതകവുമായി ബന്ധമുണ്ടെന്നാണു പോലീസ് സംശയിക്കുന്നത്. പരിക്കേറ്റ ജലീലിനെ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷപ്പെട്ടയാൾക്കുവേണ്ടി പോലീസ് തെരച്ചിൽ ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി എട്ടു പേരെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ജലീലിനെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത് മേലാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹിയ എന്നയാളാണെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ജലീലിന്റെ മരണത്തിൽ ഇയാൾക്കു പ്രധാനപങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
ജലീലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം മേലാറ്റൂർ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
ഈ മാസം 15നാണ് ജിദ്ദയിൽ നിന്നു അബ്ദുൾ ജലീൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ഭാര്യയോടും മക്കളോടും നെടുമ്പാശേരിയിലേക്കു ചെല്ലേണ്ടതില്ലെന്നും പ്രവാസി സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും അറിയിക്കുകയായിരുന്നു.
പെരിന്തൽമണ്ണയിൽ കുടുംബം ഏറെ നേരം കാത്തിരുന്നിട്ടും വന്നില്ല. ഇതിനിടെ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായതെന്നു നാട്ടിൽ വിവരമെത്തി. നാട്ടുകാർ അന്വേഷിച്ചപ്പോൾ വിവരം ശരിയല്ലെന്നു കണ്ടെത്തി.
പല സമയങ്ങളിലായി അജ്ഞാത മൊബൈൽ നമ്പരുകളിൽനിന്നു ഭാര്യക്കു ജലീലിന്റെ ഫോണ് വന്നെങ്കിലും എവിടെയാണെന്നു കണ്ടെത്താനായില്ല. ഒടുവിൽ വ്യാഴാഴ്ച രാവിലെയാണ് ആക്കപ്പറമ്പിൽ ജലീലിനെ അവശനിലയിൽ കണ്ടെന്നും പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെന്നുമുളള വിവരം കുടുംബം അറിയുന്നത്.
പ്രവാസിയുടെ മരണം: ദുരൂഹത തുടരുന്നു; സ്വർണക്കടത്ത് സംഘത്തെ സംശയം
01:31 AM May 21, 2022 | Deepika.com