തൃശൂർ: വിവിധ ജില്ലകളിലെ എക്സൈസ് വകുപ്പിൽ പുതുതായി നിയമനം ലഭിച്ച 126 വനിതാ ട്രെയിനികളിൽ മിക്കവരുംതന്നെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ. എംടെക് യോഗ്യതയുള്ള രണ്ടുപേരും ബിടെക്കുകാർ 17 പേരുമുണ്ട്.
എംഎസ്സിയും നെറ്റും നേടിയ ഒരാളുണ്ട്. ബിരുദാനന്തര ബിരുദമുള്ളവർ 43 പേരുണ്ട്. ബിരുദധാരികൾ 52 പേർ. ബിരുദവും ബിഎഡും അഞ്ചു പേർക്കുണ്ട്. എംബിഎ രണ്ട്, എംസിഎ രണ്ട്, ബിഫാം ഒന്ന്, എംഎച്ച്ആർഎം ഒന്ന്, എംഡിഎംഎൽടി ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ.
ഏഴു സിവിൽ എക്സെസ് ഓഫീസർ ട്രെയിനികളിൽ ഒരാൾ ബിഎഡും രണ്ടുപേർ ബിരുദാനന്തര ബിരുദമുള്ളവരും മൂന്നുപേർ ബിടെക് യോഗ്യതയുള്ളവരും ഒരാൾ ബിരുദധാരിയുമാണ്.
എക്സൈസ് വകുപ്പിൽ വിവിധ ജില്ലകളിൽ നിയമനം നൽകിയ എട്ടാമതു ബാച്ച് വനിതാ സിവിൽ എക്സെസ് ഓഫീസർമാരുടെയും ഏഴ് സിവിൽ എക്സെസ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡ് ഇന്നു രാവിലെ എട്ടിന് എക്സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടത്തും. എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ സല്യൂട്ട് സ്വീകരിക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇൻഡോർ ക്ലാസുകൾ ഉദ്യോഗാർഥികളുടെ മാതൃജില്ലയിലെ സൗകര്യപ്രദമായ എക്സെസ് ഓഫീസുകളിൽ ഓണ്‍ലൈനായി നടത്തിയിരുന്നു. എക്സൈസ് അക്കാദമിയിൽ 180 ദിവസത്തെ കായിക പരിശീലനവും ഇവർ പൂർത്തിയാക്കി.
പഠിപ്പിസ്റ്റുകളാണ് പുതിയ വനിതാ എക്സൈസ് ഓഫീസേഴ്സ്
01:00 AM May 21, 2022 | Deepika.com