കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബായിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്കു കടന്നതായി വിവരം. പാസ്പോര്‍ട്ട് റദ്ദാക്കിയതിനു പിന്നാലെയായിരുന്നു ഇയാളുടെ പലായനം. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാര്‍ ഇല്ലാത്ത രാജ്യമാണ് ജോര്‍ജിയ.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കേന്ദ്ര സർക്കാരിനു നല്കിയ അപേക്ഷയെത്തുടര്‍ന്നാണ് വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയത്.
ഇതോടെ വിജയ്ബാബുവിന്റെ വീസയും റദ്ദാകും. ഈ മാസം 24നകം ഹാജരായില്ലെങ്കില്‍ വിജയ് ബാബുവിനെതിരെ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. പാസ്പോര്‍ട്ട് റദ്ദാക്കിയ വിവരം എല്ലാ ഇന്ത്യൻ എംബസികള്‍ക്കും കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം 24നു നാട്ടില്‍ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ളാറ്റിലും ആഢംബര ഹോട്ടലിലും വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു പുതുമുഖനടിയുടെ പരാതി.
വിജയ് ബാബു ജോര്‍ജിയയില്‍? റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുമെന്ന് പോലീസ്
01:00 AM May 21, 2022 | Deepika.com