പാലക്കാട്: കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുട്ടിക്കുളങ്ങര പോലീസ് ക്യാന്പിലെ ഹവിൽദാർമാരായ എലവഞ്ചേരി കുന്പളക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തുവിന്റെ മകൻ അശോക് കുമാർ (35), കാവശേരി അത്തിപ്പൊറ്റ കുണ്ടുപറന്പിൽ വീട്ടിൽ പരേതനായ കെ.സി. മാങ്ങോടന്റെ മകൻ മോഹൻദാസ് (36) എന്നിവരാണു മരിച്ചത്. പോലീസ് ക്യാന്പിനു പിന്നിലെ പാടത്താണു മൃതദേഹങ്ങൾ കിടന്നിരുന്നത്. മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു.
ബുധനാഴ്ച രാത്രിമുതൽ ഇരുവരെയും കാണാനില്ലായിരുന്നു. പോലീസുകാർ നടത്തിയ തെരച്ചിലിനിടെ ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ പാടത്ത് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
കസ്റ്റഡിയിലുള്ള രണ്ടു പേരും സമീപപ്രദേശത്തു താമസിക്കുന്നവരാണ്. സ്ഥിരമായി പാടത്തിറങ്ങുന്ന കാട്ടുപന്നികളെ പിടിക്കാൻ ഇവർ വൈദ്യുതികെണി സ്ഥാപിച്ചിരുന്നു. ഇന്നലെ പുലർച്ചെ രണ്ടുപേർ ഇതിൽ കുടുങ്ങി മരിച്ചുകിടക്കുന്നതു കണ്ട ഇവർ, കെണി സ്ഥലത്തുനിന്നു മാറ്റുകയും മൃതദേഹങ്ങൾ മാറ്റി ഇടുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
മീൻ പിടിക്കാൻവേണ്ടിയാണു രാത്രിയിൽ പോലീസുകാർ ഇവിടെ പോയതെന്നു ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഇരുവരും കുടുംബസമേതം ക്യാന്പിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം.
എആർ ക്യാന്പിലെ അസിസ്റ്റന്റ് കമൻഡാന്റും കായികതാരവുമായ എസ്. സിനിയാണ് അശോക് കുമാറിന്റെ ഭാര്യ. മകൾ സാൻവിക. അമ്മ വിജയലക്ഷ്മി. സിംഷയാണു മോഹൻദാസിന്റെ ഭാര്യ. മകൾ ശിവാനി. അമ്മ: തത്ത.
പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് രണ്ടു പോലീസുകാർ മരിച്ചു
02:20 AM May 20, 2022 | Deepika.com