വെള്ളൂർ (കോട്ടയം): സംസ്ഥാനത്തിന്റെ സ്വന്തം പേപ്പർ നിർമാണ കന്പനി കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ) മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.
രാജ്യത്തെ പേപ്പർ വ്യവസായരംഗത്തെ മുൻനിര കന്പനിയായി കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിനെ മാറ്റുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്രക്കടലാസ് ഉത്പാദിപ്പിക്കുന്നതിനു പൾപ്പിനായുള്ള തടിയും ഉപയോഗിച്ച പേപ്പറുകളും ശേഖരിക്കാൻ സർക്കാർ ഇടപെടൽ നടത്തും.
കേന്ദ്ര സർക്കാർ സ്വകാര്യവത്കരണത്തിനൊരുങ്ങിയ ഒരു സ്ഥാപനം ഇത്തരത്തിൽ അഭിവൃദ്ധിപ്പെടുത്താനായതിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ മുഴുവൻ അംഗങ്ങളുടെയും തൊഴിലാളിസംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കുണ്ട്.
ഒരു നാടിന് ഉണ്ടാകേണ്ട ആരോഗ്യകരമായ സമീപനം എല്ലാവരിൽനിന്നും ലഭിച്ചതിന്റെ ഉദാഹരണമാണ് കെപിപിഎൽ എന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
കെപിപിഎലിനെ നയിക്കുന്നത് പ്രഫഷണൽ മാനേജ്മെന്റായിരിക്കുമെന്നും സർക്കാർ നയപരമായ തീരുമാനങ്ങൾ മാത്രമേ എടുക്കുകയുള്ളുവെന്നും മന്ത്രി രാജീവ് പറഞ്ഞു. അടുത്ത വർഷം കേരള റബർ ലിമിറ്റഡ് പ്രവർത്തനം തുടങ്ങുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ സി.കെ. ആശ, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, കെ.ജെ. തോമസ്, കെ. സുരേഷ് കുറുപ്പ്, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
പേപ്പർ വ്യവസായരംഗത്തെ മുൻനിര കന്പനിയാക്കി കെപിപിഎലിനെ മാറ്റും: മുഖ്യമന്ത്രി
02:15 AM May 20, 2022 | Deepika.com