തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നു ശന്പളം വിതരണം ചെയ്തേക്കും. 30 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി ധനവകുപ്പിനു കത്തു നൽകി.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഗതാഗത മന്ത്രി ധനവകുപ്പിനു കത്തു നൽകിയത്. ഇന്നു മുതൽ ശന്പളം കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. കെഎസ്ആർടിസിയെ നിലനിർത്തേണ്ടത് സർക്കാരിന്റെ കൂടി ആവശ്യമാണ്.
മാനേജ്മെന്റ് മാത്രം വിചാരിച്ചാൽ ശന്പളം നൽകാനാവില്ലെന്നും ധനമന്ത്രിയുമായി ഇന്നലെയും ആശയ വിനിമയം നടത്തിയതായും ആന്റണി രാജു പറഞ്ഞു. ഇന്നു ധനമന്ത്രിയെ നേരിട്ട് കാണുമെന്നും ശാശ്വത പരിഹാരത്തിന് കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. സിഎൻജി ബസുകൾ വാങ്ങുന്നത് സ്വിഫ്റ്റിനായിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏപ്രിൽ മാസത്തെ ശന്പളം ലഭിക്കുന്നതിനായി ജീവനക്കാർ കഴിഞ്ഞ മൂന്നാഴ്ചയായി കാത്തിരിക്കുകയാണ്.
കെ സ്വിഫ്റ്റ് ഒരു മാസത്തെ കളക്ഷൻ 3,01,62,808 രൂപ
തിരുവനന്തപുരം: സംസ്ഥാന, അന്തർസംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റിന്റെ വരുമാനക്കണക്ക് പുറത്ത് വിട്ടു. ഒരു മാസം പിന്നിട്ടപ്പോൾ സ്വിഫ്റ്റിന്റെ വരുമാനം 3,01,62,808 രൂപയാണ്. ആകെ യാത്രക്കാർ 55775. ആകെ സർവീസ് 1078. ഒരു മാസം പിന്നിടുന്പോൾ സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയമാണെന്ന് ഗതാഗത വകുപ്പ് പറയുന്നു. എസി സീറ്റർ, നോണ്‍ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ അഞ്ച് സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ നാലു സർവീസുകളുമാണ് ദിനംപ്രതിയുള്ളത്.
കെഎസ്ആർടിസിയിൽ ശന്പളം ഇന്നു ലഭിച്ചേക്കും
02:15 AM May 20, 2022 | Deepika.com