കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പദപ്രയോഗങ്ങള്‍ നടത്തിയതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. യുഡിഎഫ് നേതാക്കള്‍ ആരും രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും സതീശന് വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കെ. സുധാകരനെതിരേ കേസെടുത്ത നടപടി അപലപനീയമാണ്. ഇതിനെ യുഡിഎഫ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസാണ് ചുമത്തിയിരിക്കുന്നത്. ഇതു കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ല.
തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച വിഷയങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയവിഷയങ്ങള്‍ ഉണ്ടാക്കുന്നതിനായി മനഃപൂര്‍വം നടത്തുന്ന പ്രകോപനമാണിത്. പരാമര്‍ശം മുഖ്യമന്ത്രിയെ വേദനിപ്പിച്ചെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് മുമ്പൊരിക്കലും ഇല്ലാത്തവിധം അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും കേസ് കുത്തിപ്പൊക്കുന്നത് ഈ വിഷയം അന്തരീക്ഷത്തില്‍ നിര്‍ത്താനുള്ള സിപിഎമ്മിന്റെ ശ്രമം മൂലമാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പോലീസ് കേസെടുത്തതെന്നും സതീശന് ആരോപിച്ചു.
താമരശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ച, കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനെ പരനാറി എന്ന് അഭിസംബോധന ചെയ്ത, കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരനെ കുലംകുത്തി എന്നു വിളിച്ച പിണറായിക്കെതിരേ എവിടെയൊക്കെയാണ് കേസെടുത്തിട്ടുള്ളത്. മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിനെതിരേ മിണ്ടുന്നില്ല. ടി.പിയെ കുലംകുത്തിയെന്ന് വിളിച്ച പിണറായി മറ്റൊരു കുലംകുത്തിയെ കഴിഞ്ഞദിവസം ചുവന്ന ഷാളിട്ട് സ്വീകരിച്ചു. ഇവിടുന്ന് കൊണ്ടുപോയ സാധനത്തെ ഏതു ലോക്കറിലാണ് വച്ചേക്കുന്നതെന്ന് ചോദിക്കണം. ഷോക്കേസില്‍ പോലും വയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും സതീശന് പറഞ്ഞു.
തൃക്കാക്കരയില്‍ കെ-റെയില്‍ ചര്‍ച്ചയാകുമെന്ന് ആദ്യം വ്യക്തമാക്കിയ സിപിഎം പിന്നീട് പിന്മാറി. വികസനം ചര്‍ച്ചയാക്കാമെന്ന് പറഞ്ഞപ്പോള്‍ യുഡിഎഫ് അതിനും തയാറായി. എറണാകുളത്ത് ഒരുവികസനവും എടുത്തുപറയാന്‍ ഇല്ലാത്ത ഇടതുമുന്നണി അതില്‍നിന്നു പിന്മാറി. തൃക്കാക്കരയിലേക്കുള്ള മെട്രോ എക്സറ്റന്ഷന് വേണ്ടി യുഡിഎഫ് ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സമരം ചെയ്തില്ലെന്നാണ് പി. രാജീവിന്റെ വാദം. കോണ്‍ഗ്രസ് ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ മാത്രമല്ല പാര്‍ലമെന്റിനകത്തും ഈ വിഷയം സംസാരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മറ്റൊരു വിഷയവും ചര്ച്ചയാക്കാനാകുന്നില്ലെങ്കില് നേതാക്കളുടെ പ്രസംഗവും ചര്‍ച്ചയാക്കാം. മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഎം സ്ഥാനാര്‍ഥിക്കായി ജാതിനോക്കിയാണ് വീടു കയറുന്നതെന്ന ആരോപണം വി.ഡി. സതീശന് ആവര്‍ത്തിച്ചു.
മോശം പദപ്രയോഗങ്ങൾ നടത്തിയിട്ടുള്ളത് പിണറായി: പ്രതിപക്ഷ നേതാവ്
02:15 AM May 20, 2022 | Deepika.com