തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ വനം മേധാവിയെ കണ്ടെത്തുന്നതിനുള്ള ഉന്നതതല യോഗം ഇന്നു ചേരാനിരിക്കെ മുല്ലപ്പെരിയാർ മരംമുറിക്കേസുമായി ബന്ധപ്പെട്ട പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പദവിയിലുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരേയുള്ള അച്ചടക്ക നടപടി ഫയൽ സർക്കാർ അവസാനിപ്പിച്ചു. മുല്ലപ്പെരിയാർ മരംമുറിക്കേസിൽ സർക്കാരുമായി ആലോചിക്കാതെ മരം മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയതിന്റെ പേരിലുള്ള അച്ചടക്ക നടപടി ശാസനയിൽ ഒതുക്കിയാണ് സർക്കാർ നടപടി.
വനം മേധാവി പി.കെ. കേശവൻ വിരമിക്കുന്ന ഒഴിവിൽ പുതിയ മേധാവിയെ കണ്ടെത്തുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ യോഗം ഇന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാന ഫോറസ്റ്റ് സർവീസിലുള്ള പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർമാരിൽ 1988 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചൻ തോമസാണ് സീനിയർ. ബെന്നിച്ചൻ തോമസിന് അടുത്ത വർഷം ജൂലൈ വരെ സർവീസുണ്ട്.
ഇതേ ബാച്ചിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററും വിജിലൻസ് ആൻഡ് ഇന്റലിജൻസ് മേധാവി ഗംഗാ സിംഗും പരിഗണനാ പട്ടികയിലുണ്ട്. നിലവിലെ മുതിർന്ന ഉദ്യോഗസ്ഥനായ പ്രമോദ് കുമാർ പതക് 2017 മുതൽ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. 1990 ബാച്ചിലെ പിസിസിഎഫുമാരായ പ്രകൃതി ശ്രീവാസ്തവ, ഡി. ജയപ്രസാദ്, 1991 ബാച്ചിലെ നോയൽ തോമസ് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. മുല്ലപ്പെരിയാർ മരംമുറിക്കേസുമായി ബന്ധപ്പെട്ടു ബെന്നിച്ചൻ തോമസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
പിന്നീട് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൻ അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കി, സർവീസിൽ തിരിച്ചെടുത്തു.
ബെന്നിച്ചൻ തോമസ് ഒറ്റയ്ക്കല്ല തീരുമാനമെടുത്തതെന്നും വിവിധ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മരംമുറിക്കാൻ അദ്ദേഹം ഉത്തരവിറക്കിയതെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണു സർക്കാരുമായി ആലോചിക്കാതെ മുല്ലപ്പെരിയാർ ഡാമിനു സമീപത്തെ 15 മരങ്ങൾ മുറിക്കാൻ ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ടു ബെന്നിച്ചനെതിരേയുള്ള അച്ചടക്ക നടപടി ശാസനയിൽ ഒതുക്കി ഫയൽ അസാനിപ്പിക്കാൻ തീരുമാനിച്ചത്.
മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചൻ തോമസിനെതിരേയുള്ള അച്ചടക്ക നടപടി അവസാനിപ്പിച്ചു
02:14 AM May 20, 2022 | Deepika.com