തിരുവനന്തപുരം: കെടുകാര്യസ്ഥത മൂലം സർക്കാരിനു നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ തുടർനടപടി സ്വീകരിക്കാനും നഷ്ടം അവരിൽനിന്ന് ഈടാക്കാനുമുള്ള ഭരണപരിഷ്കാര കമ്മീഷന്റെ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം.
51 ശിപാർശകൾ ഉൾപ്പെടുത്തിയുള്ള ഒമ്പതാമത് റിപ്പോർട്ട് വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ നാലാം ഭരണപരിഷ്കാര കമ്മീഷൻ കഴിഞ്ഞ വർഷം ജനുവരിയിലാണ് സർക്കാരിനു സമർപ്പിച്ചത്. ഇതിലെ ശിപാർശകൾ സെക്രട്ടറിതലത്തിൽ പരിശോധിച്ച് നടപ്പാക്കാവുന്നവയുടെ പട്ടിക തയാറാക്കി. അതിനാണിപ്പോൾ മന്ത്രിസഭ അംഗീകാരം നൽകിയത്. ഇവയിൽ പ്രധാനപ്പെട്ടവ ചുവടെ:
സർക്കാരിനു നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലൻസിന് കൈമാറും.
•സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും.
•സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
•ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളിൽ ബോധവത്കരണം നടത്തും.
•ഓഡിറ്റർമാർക്ക് ആവശ്യമായ പരിശീലനവും നൽകും.
•സർക്കാർ മേഖലയിലെ പരിശീലനപരിപാടികളിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് മൊഡ്യൂൾ തയാറാക്കും.
•പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയപരിധി നിശ്ചയിക്കും.
ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി.
•പരാതിപരിഹാര സംവിധാനങ്ങളിൽ മൂന്നിലൊന്ന് ജീവനക്കാരെങ്കിലും സ്ഥിരം ജീവനക്കാരാകണം.
•പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ അഭിരുചി, യോഗ്യത, പ്രതിബദ്ധത എന്നിവയുള്ള ജീവനക്കാരുണ്ടാകണം.
കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരും.
ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന് നേരിട്ട് പരാതികൾ സ്വീകരിക്കാനധികാരം നൽകും.
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയിൽ വരും.
പൊതുമേഖലാ ജീവനക്കാർ: ശിപാർശ നടപ്പാക്കേണ്ടതില്ലെന്ന്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരെപ്പോലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ അവസരമൊരുക്കണമെന്ന ഭരണപരിഷ്കാര കമ്മീഷന്റെ ശിപാർശ നടപ്പാക്കേണ്ടതില്ലെന്നു മന്ത്രിസഭായോഗ തീരുമാനം. കെഎസ്ആർടിസി, ജല അഥോറിറ്റി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളെ ട്രിബ്യൂണലിന്റെ പരിധിയിലുൾപ്പെടുത്തണമെന്നും മേഖലാതലത്തിൽ സിറ്റിംഗ് സംവിധാനം വേണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും തത്കാലം നടപ്പാക്കില്ല.
വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീലിന് തീർപ്പുണ്ടാക്കാനായി സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു മറ്റൊരു ശിപാർശ. ഇതു വിവരാവകാശ കമ്മീഷൻ തീരുമാനിക്കട്ടെയെന്നും മന്ത്രിസഭ തീരുമാനിച്ചു.
ഭരണപരിഷ്കാര കമ്മീഷന്റെ റിപ്പോർട്ടിന് അംഗീകാരം; സർക്കാരിനുണ്ടാക്കുന്ന നഷ്ടം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും
02:24 AM May 19, 2022 | Deepika.com