തിരുവനന്തപുരം: ശന്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിൽ കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസുകൾ വാങ്ങാനുള്ള ഗതാഗത വകുപ്പു നിർദേശത്തിനു മന്ത്രിസഭയുടെ അനുമതി. കിഫ്ബിയിൽനിന്നു നാലു ശതമാനം പലിശനിരക്കിൽ 455 കോടി രൂപ ലഭ്യമാക്കിയാണ് പുതിയ ബസുകൾ വാങ്ങാനുള്ള അനുമതി നൽകിയത്.
വിവിധ ഡിപ്പോകളിലായി 2800ഓളം ബസുകൾ വർഷങ്ങളായി ഉപയോഗിക്കാതെ തുരുന്പെടുത്തു നശിക്കുന്നതിനിടയിലാണ് സ്വിഫ്റ്റിന് പുതിയ ബസ് വാങ്ങാൻ അനുമതി. ബസുകൾ നശിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരേ ഹൈക്കോടതിയും വിമർശനം ഉന്നയിച്ചിരുന്നു. സിഎൻജി ബസുകൾ വാങ്ങാൻ തീരുമാനിച്ചെങ്കിലും സംസ്ഥാനത്ത് ഏതാനും പ്രധാന നഗരങ്ങളിൽ ഒഴികെ സിഎൻജി നിറയ്ക്കാനുള്ള ഫില്ലിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
നഷ്ടം കുറച്ച് വരുമാനം വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ 700 ബസുകൾ വാങ്ങുന്നത്. ഇവ നിരത്തിലിറങ്ങുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആർടിസിക്ക് 700 സിഎൻജി ബസ് വാങ്ങാൻ അനുമതി
02:24 AM May 19, 2022 | Deepika.com