തൃശൂർ: ഓടിക്കൊണ്ടിരുന്ന മംഗള-നിസാമുദ്ദീൻ എക്സ്പ്രസിന്റെ എൻജിനും ബോഗിയും വേർപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു 3.47നാണ് സംഭവം. തൃശൂർ സ്റ്റേഷൻ വിട്ടതിനുശേഷം പൂങ്കുന്നം സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് എൻജിനും ബോഗിയും തമ്മിൽ ബന്ധം വേർപെട്ടത്. ബോഗിയുമായുള്ള ബന്ധം വേർപെട്ടതിനുശേഷം എൻജിൻ മുപ്പതുമീറ്ററോളം മുന്നോട്ടോടി.
എൻജിനിൽനിന്നു ബന്ധം വിട്ടതോടെ പെട്ടെന്നു ബോഗികൾ വലിയ കുലുക്കത്തോടെ നിൽക്കുകയായിരുന്നുവെന്നു യാത്രക്കാർ പറഞ്ഞു. ആർക്കും അപകടം ഉണ്ടായില്ല. ബന്ധപ്പെട്ടവരെത്തി ബോഗിയുമായി ബന്ധിപ്പിച്ചു 15 മിനിറ്റിനുശേഷം ട്രെയിൻ യാത്ര തുടർന്നു. തൃശൂർ സ്റ്റേഷൻ ഇൻചാർജ് ശശീന്ദ്രനും സംഘവുമാണ് അറ്റകുറ്റപ്പണി നടത്തിയത്.
ഷൊർണൂർ സ്റ്റേഷനിൽ എത്തി പരിശോധന നടത്തി ട്രെയിൻ യാത്ര തുടർന്നു.എറണാകുളത്തുനിന്നു നിസാമുദ്ദീനിലേക്കു പോകുകയായിരുന്നു 12617 നന്പർ ട്രെയിൻ. എൻജിനും ബോഗിയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ലിംഗ് വേർപെട്ടതാണു കാരണം.
എറണാകുളത്തുവച്ചാണ് എൻജിനുമായി ബോഗികൾ ബന്ധിപ്പിക്കുന്നത്. എറണാകുളം മുതൽ തൃശൂർ വരെ വന്നപ്പോൾ ഒരു കുഴപ്പവുമില്ലാതെ എന്താണ് ഇവിടെവച്ച് വേർപെടാനുണ്ടായ സാഹചര്യമെന്നു റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.
ഓടിക്കൊണ്ടിരുന്ന മംഗള എക്സ്പ്രസിന്റെ ബോഗിയും എൻജിനും വേർപെട്ടു
02:08 AM May 19, 2022 | Deepika.com