തൃശൂർ: രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിക്കുശേഷം ഇത്തവണത്തെ സ്കൂൾ ഒരുക്കങ്ങൾക്കു ചെലവു കൂടും. നോട്ട്ബുക്ക്, ബാഗ്, കുട, പേന, വാട്ടർ ബോട്ടിൽ, റെയിൻ കോട്ട്, യൂണിഫോം തുണിത്തരങ്ങൾ തുടങ്ങി സകലതിനും തീപിടിച്ച വില. ആവശ്യത്തിനു സാധനങ്ങൾ കിട്ടാനുമില്ല. പെട്രോൾ വിലവർധന സ്കൂളിലേക്കുള്ള യാത്രച്ചെലവും കൂട്ടും.
ന്യൂസ് പ്രിന്റ് വിലവർധനവും ഉത്പാദനക്കുറവും സ്റ്റോക്കില്ലായ്മയും നികുതിവർധനയുമാണു സ്കൂൾവിപണിയെ സാരമായി ബാധിച്ചത്. നിലവിലുള്ളതൊഴിച്ചാൽ ഹോൾസെയിൽ കടകളിൽ പുതിയ സ്റ്റോക്ക് എത്തിത്തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ റീട്ടെയിൽ കടകളിൽ സ്കൂൾ സാമഗ്രികൾ എത്താൻ വൈകും.
വിപണിയിൽ കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ കന്പനികൾ ഉത്പാദനം കുറച്ചതു ക്ഷാമമുണ്ടാക്കി. ഇതുമൂലം മുംബൈയിൽനിന്നുള്ള സ്റ്റോക്ക് വരവ് കുറഞ്ഞു. പ്രധാനമായും മുബൈയിൽനിന്നാണു മൊത്തക്കച്ചവടക്കാർ സ്റ്റോക്കെടുക്കുന്നത്. കുട, ബാഗ്, റെയിൻ കോട്ട് തുടങ്ങിയവയ്ക്കു നാട്ടിൽ വൻ പ്രചാരത്തിലുള്ള കന്പനികളുടെ ഉത്പന്നങ്ങൾക്കും ക്ഷാമം അനുഭവപ്പെടുന്നതായി മൊത്തക്കച്ചവടക്കാർ പറഞ്ഞു.
സ്കൂൾ വിപണിയെ കൂടുതൽ ബാധിച്ചതു പേപ്പർ വിലവർധനയാണ്. 40 മുതൽ 45 ശതമാനം വരെയാണ് ഇത്തവണ നോട്ടുബുക്കുകൾക്കു വില വർധിച്ചത്. ന്യൂസ് പ്രിന്റിനു വില കൂടിയതാണു കാരണം. ആറു മാസത്തിനുള്ളിൽ 50 ശതമാനം വിലവർധനയാണ് ന്യൂസ് പ്രിന്റിനുണ്ടായത്.
കിലോയ്ക്ക് 65 രൂപ ഉണ്ടായിരുന്ന നോട്ടുബുക്ക് പേപ്പറിന്റെ വില 90 രൂപയായാണു വർധിച്ചിട്ടുള്ളത്. പുസ്തകങ്ങൾ പൊതിയാനുള്ള ബ്രൗൺ പേപ്പറിനും വില വർധിച്ചു. കൺസ്യൂമർ ഫെഡിന്റെ ത്രിവേണി നോട്ടുബുക്കുകളുടെ നിർമാണവും വൈകിയിട്ടുണ്ട്.
ബാഗുകൾ 200 രൂപ മുതൽ കിട്ടാനുണ്ടെങ്കിലും ബ്രാൻഡ് ഇനങ്ങൾക്കു 350 രൂപ മുതലാണു വില. ഇതിൽത്തന്നെ നല്ലയിനങ്ങൾക്ക് ആയിരത്തിലധികം വരും. റെയിൻ കോട്ടുകൾക്കും ഇതുതന്നെയാണ് അവസ്ഥ. ബ്രാൻഡ് അല്ലാത്ത കുടകൾക്ക് 150 മുതൽ 200 രൂപ വരെയാണ് കുറഞ്ഞവില.
ഡീസൽ, പെട്രോൾ വിലവർധന കണക്കിലെടുത്തു ടാക്സി വാഹനങ്ങളുടെ വാടകനിരക്കിൽ വർധന വരുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളിൽ സ്കൂളിലേക്കു പോകുന്നവർക്കു മുൻവർഷങ്ങളിലെ വാടകയേക്കാൾ കൂടുതൽ നല്കേണ്ടിവരും. സ്കൂൾ വിപണിയിലെ വിലവർധന മാതാപിതാക്കളുടെ പോക്കറ്റ് കാലിയാക്കുമെന്നു സാരം.
പൊള്ളും വില, സ്കൂൾ ഒരുക്കം നടുവൊടിക്കും
02:08 AM May 19, 2022 | Deepika.com