തിരുവനന്തപുരം: ദുരന്ത സാധ്യത കൂടിയ ഓരോ പ്രദേശത്തെയും ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കി വില്ലേജ് ഓഫിസർ, പോലീസ്, അഗ്നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികളേയും ഏൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കാലവർഷ മുന്നൊരുക്ക യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കണം. ഓരോയിടത്തും ദുരിതാശ്വാസ ക്യാന്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളെ അറിയിക്കണം.
മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കണം. ഇന്നുമുതൽ മേയ് 25 വരെ താരതമ്യേനെ കുറവു മഴയാണ് നിലവിൽ പ്രവചിക്കുന്നത്. മുന്നൊരുക്ക പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യക്ഷമമായി പൂർത്തീകരിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്താനാവണം. മേയ് 22 മുതൽ 29 വരെ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്തും. എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്ക യോഗം ചേരണം.
മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്ട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കണ്ട്രോൾ റൂമുകളുടെ ഫോണ് നന്പറുകൾ ജനങ്ങളിലേക്ക് എത്തിക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്ട്രോൾ റൂമുകളുമായി ചേർന്നു കൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കേണ്ടത്.
പോലീസ്, അഗ്നിശമന രക്ഷാസേന എന്നിവരുടെ പക്കലുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്നു മുൻകൂട്ടി പരിശോധിക്കണം. വെള്ളപ്പൊക്ക, മണ്ണൊലിപ്പ് സാധ്യതാ പ്രദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തസാധ്യതാ പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
02:08 AM May 19, 2022 | Deepika.com