തിരുവനന്തപുരം: പത്തു വർഷത്തിനിടയിൽ മൂന്നാം തവണയും റിക്കാർഡിലേക്കു നീങ്ങി സംസ്ഥാനത്ത് വേനൽ മഴപ്പെയ്ത്ത്. ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനത്താൽ ഇടതടവില്ലാതെ മഴ തകർക്കുന്പോഴാണ് വേനൽ മഴയുടെ അളവിൽ കേരളം റിക്കാർഡിലേക്ക് നീങ്ങുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇക്കുറിയും മെയ് അവസാനിക്കും മുൻപേ വേനൽ മഴ കണക്കു തികച്ചു. ശരാശരി 361.5 മില്ലിമീറ്റർ മഴയാണ് മാർച്ച് ഒന്നു മുതൽ മെയ് 31 വരെ നീളുന്ന വേനൽക്കാലത്ത് സംസ്ഥാനത്ത് പെയ്യേണ്ടത്. എന്നാൽ ഇന്നലെ വരെ പെയ്തതാകട്ടെ 488.1 മില്ലീമീറ്ററും. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ വേനൽ മഴക്കാലമാണ് പുതിയ റിക്കാർഡ് തീർത്ത് സമാപിക്കാൻ പോകുന്നത്.
2013 മുതൽ 2022 വരെയുള്ള പത്തു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് കഴിഞ്ഞ വർഷമാണ്; 751.9 മില്ലിമീറ്റർ. അതിനു മുൻപ് ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത് കേരളത്തിൽ പ്രളയം പെയ്ത 2018 ലാണ്. ആ വർഷം പെയ്തിറങ്ങിയത് 521.8 മില്ലീമീറ്റർ വേനൽമഴയാണ്. ഇതു രണ്ടും ഒഴിച്ചുനിർത്തിയാൽ പത്തു വർഷത്തിനിടയിൽ കൂടുതൽ വേനൽ മഴ ലഭിച്ചത് ഇക്കുറിയാണ്. ഇന്നലെ വരെ 488.1 മില്ലീമീറ്റർ പെയ്ത വേനൽ മഴ തിമിർക്കുകയാണ്. ഞായറാഴ്ച വരെ വേനൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അങ്ങനെയെങ്കിൽ അടുത്ത രണ്ടാഴ്ച കൊണ്ട് വേനൽ മഴ കണക്കുകൾ 2018 നെ മറികടന്ന് പുതിയ റിക്കാർഡ് തീർക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.
വേനൽ മഴപ്പെയ്ത്തിൽ കേരളം വീണ്ടും റിക്കാർഡിലേക്ക്
02:07 AM May 19, 2022 | Deepika.com