മറയൂർ: മറയൂർ ചന്ദനക്കാടുകളിലെ രണ്ടായിരത്തോളം മരങ്ങളിൽ ’സാൻഡൽവുഡ് സ്പൈക് ഡിസീസ്’ ബാധിച്ചതായി കണ്ടെത്തി. അതിസൂക്ഷ്മങ്ങളായ ഫൈറ്റോ പ്ലാസ്മ വൈറസുകളാണ് രോഗവാഹകർ. ഈ രോഗം ബാധിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ മരത്തിലെ ഇലകൾ ചുരുങ്ങി മുള്ളുകൾ പോലെയാകും. ശാഖകളുടെ വലിപ്പവും കുറയും. വൈകാതെ മരം ഉണങ്ങിക്കരിയും.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധർ പരിശോധന നടത്തിയിരുന്നു. രോഗം തടയുന്നതിന് വനംവകുപ്പ് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
വൈറസ് ബാധിച്ച രണ്ടായിരത്തോളം മരങ്ങൾ മുറിച്ചുനീക്കുമെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീരുമാനം. മറ്റു മരങ്ങളിലേക്കു രോഗം പടരാതിരിക്കാൻ വേരോടെ പിഴുതുമാറ്റും. ഇതിന്റെ മറവിൽ ചന്ദനമരങ്ങൾ വ്യാപകമായി മുറിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 40 വർഷമായി മറയൂരിലെ ചന്ദനക്കാടുകളിൽ സാൻഡൽ സ്പൈക് ഡിസീസ് എന്ന വൈറസ് രോഗമുണ്ട്.
കഴിഞ്ഞ രണ്ടുവർഷമായി രോഗം ബാധിക്കുന്ന മരങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. ചെറുമരങ്ങളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് വനം വകുപ്പിനുണ്ടാകുന്നത്. രോഗംബാധിച്ചാലും മരത്തിന്റെ ഗുണമേന്മ കുറയുന്നില്ല. അതിനാൽ പിഴുതെടുക്കുന്ന മരങ്ങളിൽ വിൽപ്പന നടത്താനാവുന്നതു ഡിപ്പോയിലേക്കു മാറ്റി സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മറയൂരിൽ രണ്ടായിരം ചന്ദനമരങ്ങളിൽ വൈറസ് ബാധ
02:48 AM May 18, 2022 | Deepika.com