തിരുവനന്തപുരം: വൈദ്യുതി പോസ്റ്റ് ക്ഷാമം കാരണം, സംസ്ഥാനത്തു പുതിയതായി ലൈൻ വലിക്കുന്നതും ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതും മുടങ്ങിയിട്ട് എട്ടുമാസമായി. കരാറുകാരിൽനിന്നു ലഭിച്ച പോസ്റ്റുകൾ പുതിയ കണക്ഷൻ നൽകാൻ മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
എട്ടുമീറ്റർ ഉയരമുള്ളതും 140 കിലോ തൂക്കമുള്ളതുമായ പോസ്റ്റുകളാണു വൈദ്യുതി ബോർഡ് ഉപയോഗിച്ചു പോന്നത്. അപകടം വരുന്പോൾ പെട്ടെന്നു നശിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി 200 കിലോ തൂക്കമുള്ള പോസ്റ്റ് ഉപയോഗിക്കാൻ കോടതി ഉത്തരവിട്ടു. 200 കിലോ തൂക്കമുള്ള പോസ്റ്റ് നിർമാണം ഇല്ലാത്തതിനാലാണ് സംസ്ഥാനത്ത് വൈദ്യുതി പോസ്റ്റ് ക്ഷാമം തുടങ്ങിയത്. 200 കിലോ തൂക്കമുള്ള 60,000 പോസ്റ്റിന് ഓർഡർ നൽകിയതു ലഭ്യമായെങ്കിലും അടിയന്തരാവശ്യങ്ങൾക്കായി വിതരണം ചെയ്തു. രണ്ടാമത് 20,000 വും മൂന്നാമത് 60,000 ഉം പോസ്റ്റുകൾകൂടി ലഭ്യമായെങ്കിലും ക്ഷാമം തുടരുകയാണ്.
സംസ്ഥാനത്ത് വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുമായി രണ്ടുവർഷത്തേക്ക് ഏഴുലക്ഷം പോസ്റ്റ് വേണ്ടിവരും. പുതിയ പോസ്റ്റിനായി ടെൻഡർ നടപടികൾ നടന്നുവരികയാണ്. അടുത്തമാസം പുതിയ പോസ്റ്റ് എത്തിക്കാൻ കഴിയുമെന്നാണ് വൈദ്യുതി ബോർഡ് വിലയിരുത്തുന്നത്. ചെന്നൈ ആസ്ഥാനമായ കന്പനിയാണു പോസ്റ്റ് വിതരണം നടത്തിവരുന്നത്. നിയമപ്രകാരം കേരളത്തിലെ പൊതുമേഖലയിലെ ചെറുകിട സ്ഥാപനങ്ങളിൽനിന്നു പോസ്റ്റ് വാങ്ങും.
വേനൽക്കാലത്ത് തീർക്കാൻ ലക്ഷ്യമിട്ട പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, വോൾട്ടേജ് കുറഞ്ഞ സ്ഥലങ്ങളിലേക്കു പുതിയ ലൈൻവലിക്കൽ എന്നിവ മഴക്കാലത്ത് ചെയ്യേണ്ടിവരും.
പുതിയ ലൈൻ വലിക്കലും ട്രാൻസ്ഫോർമർ സ്ഥാപിക്കലും മുടങ്ങിയിട്ട് എട്ടുമാസം
02:10 AM May 18, 2022 | Deepika.com