കൊച്ചി: കെ-റെയിലുമായി ബന്ധപ്പെട്ട ജിപിഎസ് സര്‍വേയും യുഡിഎഫ് എതിര്‍ക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഭൂമിയില്‍ ഇറങ്ങാന്‍ പറ്റാത്തതിനാലാണ് ജിപിഎസ് എന്നു പറയുന്നത്. സാമൂഹിക, പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ ഫലം എന്തുതന്നെ ആയാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സതീശൻ പറഞ്ഞു.
കല്ലിടലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവും മന്ത്രിമാർ പറയുന്നതും രണ്ടുതരത്തിലാണ്. ഇനി കല്ലിടില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവിന് വിരുദ്ധമായി വേണ്ടിടത്ത് കല്ലിടുമെന്ന് മന്ത്രിമാരും പറയുന്നു. മഞ്ഞക്കല്ലിടേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷം ആദ്യമേ പറഞ്ഞിരുന്നു. കൗശലപൂര്‍വം ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ കല്ലിടുന്നത്. കല്ലിടുന്ന ഭൂമിയില്‍ സര്‍ക്കാര്‍ പറഞ്ഞാലും ഒരു ബാങ്കും ലോണ്‍ കൊടുക്കില്ല. അതോടെ സാധാരണക്കാരുടെ ജീവിതം ദുസഹമാകും. കല്ലിടേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ട വിജയമാണ്. പദ്ധതി ഉപേക്ഷിച്ചെന്ന് മുഖ്യമന്ത്രി പറയുന്ന ദിവസമായിരിക്കും സില്‍വര്‍ലൈന്‍ സമരം പൂര്ണവിജയമാകുകയെന്നും സതീശന് പറഞ്ഞു.
സംസ്ഥാനത്ത് പൂര്‍ണമായ ഭരണസ്തംഭനമാണ്. അടുത്തമാസം ശമ്പളം കൊടുക്കാന്‍ പറ്റുമോയെന്നത് സംശയമാണെന്ന് ധനമന്ത്രി വരെ പറയുന്നു. സാമ്പത്തിക അവസ്ഥ ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കണം. സാധാരണക്കാരന്റെ ആശ്രയമായ കെഎസ്ആര്‍ടിസിയെ പൂട്ടിച്ച് വരേണ്യവര്‍ഗത്തിനു വേണ്ടി രണ്ടുലക്ഷം കോടിയുടെ സില്‍വര്‍ലൈന്‍ നടപ്പിലാക്കാനാണ് സര്‍ക്കാർ നീക്കം. ഈ പദ്ധതി നിലവില്‍ വന്നാല്‍ കേരളം ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതിയിലെത്തും. എന്തുവില കൊടുത്തും സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനം നിലനിര്‍ത്തണം. അതിനാല്‍ കെഎസ്ആര്‍ടിസി വിഷയവും യുഡിഎഫ് ഏറ്റെടുക്കുകയാണെന്നും സതീശന് വ്യക്തമാക്കി.
ജിപിഎസ് സര്‍വേയും തടയും: സതീശന്
01:52 AM May 18, 2022 | Deepika.com