തിരുവനന്തപുരം: സ്കൂൾവാഹനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫിറ്റ്നസ് സ്റ്റിക്കർ പതിച്ചിരിക്കണമെന്ന് ഗതാഗത വകുപ്പിന്റെ മാർഗനിർദേശം. കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളിൽ ഓണ് സ്കൂൾ ഡ്യൂട്ടി എന്ന ബോർഡ് വയ്ക്കണം.
വാതിലുകളുടെ എണ്ണത്തിനു തുല്യമായ ഡോർ അറ്റൻഡർമാർ വേണം. സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും അവർ കുട്ടികളെ സഹായിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ സീറ്റിംഗ് ശേഷി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്നു യാത്ര ചെയ്യാൻ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. എല്ലാ സ്കൂൾ വാഹനത്തിലും ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കണം.
വാഹനത്തിനകത്ത് ഫയർ എക്സ്റ്റിംഗ്യൂഷർ കാണാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം. കൂളിംഗ് ഫിലിം, കർട്ടൻ എന്നിവ പാടില്ല. എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണം. സ്കൂളിന്റെ പേരും ഫോണ് നന്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. വാഹനത്തിന്റെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101) തുടങ്ങിയ ഫോണ് നന്പറുകൾ പ്രദർശിപ്പിക്കണം. ഡ്രൈവിംഗ് രീതികൾ കുട്ടികളെ സ്വാധീനിക്കുന്നതിനാൽ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
സ്കൂൾ ബസുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പതിപ്പിക്കണം
01:52 AM May 18, 2022 | Deepika.com