പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് നാലാം നന്പർ അതിവേഗ കോടതി ജഡ്ജി ടി.എച്ച്. രജിതയാണ് ഇന്നലെ വിധി പ്രസ്താവിച്ചത്.
2013 നവംബർ 20ന് രാത്രി ഒന്പതിനാണ് സംഭവം. കല്ലാങ്കുഴി പള്ളത്ത് വീട്ടിൽ കുഞ്ഞിഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ഇവരുടെ സഹോദരൻ കുഞ്ഞുമുഹമ്മദ് (66) തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഇയാളുൾപ്പെടെ 90 സാക്ഷികളെ വിസ്തരിച്ചിരുന്നു.
ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന തൃക്കള്ളൂർ കല്ലാങ്കുഴി ചേലോട്ടിൽ വീട്ടിൽ സിഎം. സിദ്ദിഖ്(52), കല്ലാംകുഴി യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ചേലോട്ടിൽ ഷമീം(27), കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കാരുക്കിൽ വീട്ടിൽ പാണ്ടി നൗഷാദ് (34), തൃക്കള്ളൂർ കല്ലാങ്കുഴി ചോലാട്ടിൽ സിദ്ദീഖ് (55), പൂളമണ്ണിൽ നിജാസ്(28), പലേക്കോടൻ സലാഹുദ്ദീൻ (26), മാങ്ങാട്ടുതൊടി ഷമീർ (28), പാലക്കാപറന്പിൽ സുലൈമാൻ (60), മാങ്ങാട്ടുതൊടി അമീർ (34), പാലക്കാപറന്പിൽ അബ്ദുൽ ജലീൽ (44), പടലത്ത് റഷീദ് എന്ന ബാപ്പുട്ടി (38), പാലക്കാപറന്പിൽ ഇസ്മായിൽ എന്ന ഇപ്പായി (43), കഞ്ഞിച്ചാളി സുലൈമാൻ (52), പലേക്കോടൻ ഷിഹാബ് (47), പാലക്കാപറന്പിൽ മുസ്തഫ (32), ചീനത്ത് നാസർ (62), തെക്കുംപുറയൻ ഹംസ (64), ചീനത്ത് ഫാസിൽ (27), പലേക്കോടൻ സലീം(46), പടലത്ത് സെയ്താലി (52), പടലത്ത് താജുദ്ദീൻ(44), പടലത്ത് സഹീർ (32), തെക്കുംപുറയൻ ഫാസിൽ(28), തെക്കുംപുറയൻ അംജദ്(35), കീരിത്തൊടി മുഹമ്മദ് മുബഷിർ (32), പരിയാരത്ത് മുഹമ്മദ് മുഹസിൻ (28) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.
കേസിൽ 27 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഹംസപ്പ കോടതി വിചാരണ ആരംഭിക്കുന്നതിനു മുന്പു മരിച്ചു. ഒരു പ്രതിക്ക് സംഭവസമയത്ത് പ്രായപൂർത്തിയാകാത്തതിനാൽ കേസ് ജുവനൈൽ കോടതിപരിഗണിക്കുകയാണ്.
കല്ലാങ്കുഴി സുന്നി ജുമുഅ മസ്ജിദിൽ വിഘടിതരുടെ നേതൃത്വത്തിൽ തണൽ എന്ന സംഘടനയുടെ പിരിവിനെച്ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിനിടയാക്കിയത്. പള്ളിയിൽ രാഷ്ട്രീയ യോഗം ചേരുന്നതിനും പിരിവ് നടത്തുന്നതിനുമെതിരേ വഖഫ് ബോർഡിൽനിന്ന് ഹംസ വിധി സന്പാദിച്ചിരുന്നു. ഇതാണ് വിഘടിതരെ പ്രകോപിതരാക്കിയത്.