തളിപ്പറന്പ്: ശുചിമുറിയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടൽ പൂട്ടിച്ചു. പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ.സി. റസ്റ്ററന്റാണു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പൂട്ടിച്ചത്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതിനു പിന്നാലെയാണു നടപടി.
ഇതിനിടെ, ശുചിമുറിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതു ചോദ്യംചെയ്ത ഡോക്ടറെ മർദിച്ച സംഭവത്തിൽ മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ ഉടമ പിലാത്തറ ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരന് ചെറുകുന്നിലെ ടി.ദാസന് (70) എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. സുബ്ബരായയും സ്റ്റാഫുമാണു ശുചിമുറിയിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച ദൃശ്യം വീഡിയോയിൽ പകർത്തി പുറംലോകത്തെ അറിയിച്ചത്. കണ്ണൂരിലേക്ക് വിനോദയാത്ര പോകുകയായിരുന്ന ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര് ഞായറാഴ്ച രാവിലെയാണു പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ.സി.റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയത്.
ഹോട്ടലില്നിനു ഭക്ഷണം കഴിച്ചശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തിഹീനമായ ശുചിമുറിയില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചുവച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുകയായിരുന്നു. ഡോ.സുബ്ബരായ ഫോട്ടോയെടുക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരൻ ദാസൻ ഇതു തടയുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.
തുടർന്ന് ഹോട്ടൽ ഉടമ മുഹമ്മദും സഹോദരി സമീനയും സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് ഡോക്ടറെ മർദിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിക്കുകയായിരുന്നു.
ഞായറാഴ്ച അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെയാണ് ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തുകയും ഹോട്ടൽ അടച്ചു പൂട്ടിക്കുകയുമായിരുന്നു.
ശുചിമുറിയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടൽ പൂട്ടിച്ചു
01:47 AM May 17, 2022 | Deepika.com