കോഴിക്കോട്: മോഡലും നടിയുമായ ഷഹാനയുടെ ദൂരൂഹ മരണത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും. ഇവരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യും. ഭര്‍ത്താവ് സാജിദിനു ലഹരി ഇടപാടുണ്ടായിരുന്നുവെന്ന് അറിഞ്ഞിട്ടും ബന്ധുക്കള്‍ ഇക്കാര്യം പുറത്തറിയിച്ചിരുന്നില്ല.
മാത്രമല്ല പലപ്പോഴും വാഹനങ്ങളില്‍ സാജിദിന്റെ സുഹൃത്തുക്കള്‍ എന്നുപറഞ്ഞ് നിരവധിപേര്‍ ഇവര്‍ താമസിക്കുന്ന വാടക ഫ്ലാറ്റില്‍ എത്തിയിരുന്നെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഒരു തവണ സമീപവാസികള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ ഇവര്‍ തിരിച്ചുപോകുന്ന അവസ്ഥയും ഉണ്ടായി. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കും.
അതേസമയം, സംഭവത്തിൽ സജാദിനെതിരേ കൂടുതൽ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബവും രംഗത്തുവന്നു. മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ ശാസ്ത്രീയ പരിശോധന ഉൾപ്പെപടെ നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അതേസമയം, മകനു ഷഹാനയുടെ മരണത്തില്‍ പങ്കില്ലെന്നാണു കരുതുന്നതെന്നു സാജിദിന്റെ അമ്മ വ്യക്തമാക്കി. 25 പവന് സ്ത്രീധനം നല്‍കിയെന്നതൊക്കെ വെറുതേപറയുകയാണ്. ഒന്നും നല്‍കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞശേഷമാണ് ഇവരുടെ വിവാഹം നടന്നത്. ഇതുവരെ മകന് ലഹരി ഉപയോഗിക്കുന്നതായി അറിയില്ല. പോലീസ് ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കട്ടെയെന്നും ഇവര്‍ പ്രതികരിച്ചു. മേയ് 13-നാണു കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹാനയെ പറമ്പില്‍ ബസാറില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റില്‍ അവശനിലയില്‍ കണ്ടെത്തിയത്.
രാത്രി 11.45 ഓടെ സജാദിന്റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണു കണ്ടത്. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സജാദിന്റെ അറസ്റ്റ് 13-ന് രാത്രിയാണു പോലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498 എ), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഇപ്പോള്‍ റിമാന്‍ഡിലാണ്.
മോഡലും നടിയുമായ ഷഹാനയുടെ മരണം: ഫ്ലാറ്റില്‍ വന്നുപോയവരെക്കുറിച്ചും അന്വേഷണം
02:01 AM May 16, 2022 | Deepika.com