വൈപ്പിൻ: നടുക്കടലിൽ മത്സ്യത്തൊഴിലാളികളെ ബന്ദികളാക്കി പത്തംഗസംഘം ബോട്ട് കടത്തിക്കൊണ്ടുപോയെന്ന് പരാതി. 12ന് രാത്രി 11 ഓടെയാണ് കൊച്ചി തുറമുഖത്തിനു പടിഞ്ഞാറ് ഏഴുനോട്ടിക്കൽ മൈൽ അകലെവച്ച് ബോട്ടും അതിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും കടത്തിക്കൊണ്ടുപോയത്.
കുഴുപ്പിള്ളി ചെറുവൈപ്പ് കണിയന്തറ ജയന്റെ ഉടമസ്ഥതയിലുള്ള യു ആൻഡ് കോ മറൈൻ-3 ആണ് സംഘം കടത്തിക്കൊണ്ടുപോയ ബോട്ട്. വൈപ്പിൻ കാളമുക്കിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടാണിത്. തൊഴിലാളികളിൽ ആറു പേർ തമിഴ്നാട് കുളച്ചൽ സ്വദേശികളും ഒരാൾ മലയാളിയും നാലുപേർ ഉത്തരേന്ത്യക്കാരുമാണ്. രാത്രി മത്സ്യബന്ധനം കഴിഞ്ഞ് ആങ്കർ ചെയ്ത ശേഷം തൊഴിലാളികൾ വിശ്രമിക്കുന്നതിനിടെ പത്തോളം വരുന്ന പ്രതികൾ ഔട്ട് ബോർഡ് വള്ളത്തിലെത്തി ബോട്ടിനെ വളയുകയും അതിക്രമിച്ച് കയറി ബോട്ട് നേരേ കുളച്ചലിലേക്ക് കടത്തിയെന്നുമാണ് ബോട്ടുടമ ഇതു സംബന്ധിച്ച് ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
കുളച്ചലിൽ എത്തിയ ശേഷം സംഘം തൊഴിലാളികളെ മോചിപ്പിച്ചത്രേ. തുടർന്ന് ബോട്ടിലെ സ്രാങ്ക് സൂസൻ ഉൾപ്പെടെ ആറു തൊഴിലാളികൾ കുളച്ചലിലെ അവരുടെ വീടുകളിലും മറ്റ് അഞ്ചു പേർ കൊച്ചിയിലും സുരക്ഷിതരായി എത്തിയിട്ടുണ്ട്. കോസ്റ്റൽ പോലീസിനു നൽകിയ പരാതിയിൽ തമിഴ്നാട് കുളച്ചൽ സ്വദേശിയായ അരുൾ രാജിനെതിരേ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോട്ടിലെ സ്രാങ്ക് സൂസനും പ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കമാണ് ബോട്ട് കടത്തിക്കൊണ്ടുപോയതിനു പിന്നിലെന്ന് സൂചനയുണ്ട്.
നടുക്കടലിൽ പത്തംഗസംഘം മത്സ്യത്തൊഴിലാളികളെ ബന്ദികളാക്കി ബോട്ട് കടത്തിക്കൊണ്ടുപോയി
01:48 AM May 16, 2022 | Deepika.com