നിലന്പൂർ: മൈസൂരു സ്വദേശിയായ പാരന്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകം തെളിയിക്കുന്നതിന് ആവശ്യമായി ഡിഎൻഎ സാന്പിളുകൾ ലഭിച്ചു. കൊലപാതകം നടന്ന നിലന്പൂർ മുക്കട്ടയിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ രണ്ടു ദിവസങ്ങളിലായി ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിലാണ് രക്തക്കറയും മുടിയും ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ലഭിച്ചത്. കൊല്ലപ്പെട്ട ഷാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയിൽ നിന്നും, കൊലപാതക ശേഷം മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയിൽനിന്നും മൃതദ്ദേഹം പുഴയിൽ തള്ളാൻ കൊണ്ടുപോയ കാറിൽനിന്നുമായാണ് സുപ്രധാന തെളിവുകൾ ലഭിച്ചത്.
ഫോറൻസിക് പരിശോധനയ്ക്കു ശേഷം ഡിഎൻഎ സാന്പിളുകൾ കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെതാണെന്നു തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ തൃശൂർ ഫോറൻസിക് ലാബ് ഡിഎൻഎ അനാലിസിസ് ഡയറക്ടർ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെൻഡ്രൈവും പോലീസ് ഫോറൻസിക് സംഘത്തിനു കൈമാറിയിട്ടുണ്ട്. പെൻഡ്രൈവിൽനിന്ന് മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ തിരിച്ചെടുക്കാൻ സാധിക്കുമെന്നും ഫോറൻസിക് വിദഗ്ധർ പറഞ്ഞു.
പാരന്പര്യവൈദ്യന്റെ കൊലപാതകം: ഡിഎൻഎ സാന്പിളുകൾ ലഭിച്ചു
01:26 AM May 15, 2022 | Deepika.com