തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കരുതൽ നടപടികൾ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
പ്രശ്നസാധ്യതാ സ്ഥലങ്ങളിൽ പ്രത്യേക അലർട്ട് സംവിധാനം ഉണ്ടാക്കണം. വെള്ളം കയറുന്ന സ്ഥലത്തുനിന്ന് പന്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കണം. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം. വേണ്ടിവന്നാൽ ക്യാന്പ് ആരംഭിക്കണം. ഇവിടങ്ങളിൽ ഭക്ഷണം, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർക്ക് യോഗം നിർദേശം നൽകി.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ആഭ്യന്തര സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി, ജലസേചന വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, കെഎസ്ഇബി ചെയർമാൻ, ജലസേചന വകുപ്പ് ചീഫ് എൻജിനിയർ, ദുരന്തനിവാരണ വകുപ്പ് കമ്മീഷ്ണർ, ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി, കേന്ദ്ര കാലവസ്ഥാ വകുപ്പ് തിരുവനന്തപുരം കേന്ദ്രം ഡയറക്ടർ, മുന്നറിയിപ്പുള്ള എട്ടു ജില്ലകളിലെ കളക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഓരോ ജില്ലയിലെയും തയാറെടുപ്പുകൾ അവലോകനം ചെയ്തു.
നദികളിലെ ചെളിയും എക്കലും നീക്കുന്നത് ഉൾപ്പെടെയുള്ള പുരോഗതി വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പന്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താൻ നിർദേശം നൽകി. നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോർപ്പറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കുന്നതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
മുഴുവൻ ജില്ലകളിലും ജില്ലാ, താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിനും യോഗം ആവശ്യമായ നിർദേശങ്ങൾ നൽകി.
പുഴകളിലും മറ്റു ജലാശയങ്ങളിലും വരുംദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ലെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകാൻ യോഗം തീരുമാനിച്ചു. ആവശ്യപ്പെടുന്ന സമയത്ത് ക്യാന്പുകളിലേക്ക് മാറാൻ തയാറാവണം. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോൾ റൂം നന്പറിൽ അറിയിക്കണം.
അതിരാവിലെ ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതിലൈനുകൾ വീണുകിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ശബരിമലയിലെ മാസപൂജയ്ക്കായി ദർശനത്തിന് എത്തുന്നവർ മഴമുന്നറിയിപ്പുകൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദർശനത്തിന് എത്തേണ്ടത്. രാത്രിയാത്രകളും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നതുവരെ ഒഴിവാക്കണം. വിനോദസഞ്ചാരികൾ രാത്രിയാത്രകൾ ഒഴിവാക്കുകയും പരമാവധി താമസസ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം.
സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകളിലേക്ക് 1077 എന്ന ടോൾ ഫ്രീ നന്പറിൽ ബന്ധപ്പെടാവുന്നതാണ്. അടിയന്തരഘട്ടത്തിൽ വൈദ്യസഹായത്തിനായി കനിവ് 108 ആംബുലൻസുകൾ സജ്ജമാണ്. സേവനത്തിനായി 108 എന്ന ടോൾ ഫ്രീ നന്പറിൽ ബന്ധപ്പെടാവുന്നതാണ്.
മഴ അലര്ട്ട്; കരുതൽ നടപടി ശക്തമാക്കാൻ കളക്ടർമാർക്ക് നിർദേശം
01:26 AM May 15, 2022 | Deepika.com