കോട്ടയം: ഏലമല പ്രദേശങ്ങൾ വനഭൂമിയാണെന്നു കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകന്‍ ഏഴിന് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഉത്തരവിലെ വിവാദമായ ആറാം ഖണ്ഡിക നീക്കി പുതിയ ഉത്തരവ് പുറത്തിറക്കണമെന്ന് റോഷി അഗസ്റ്റിൻ റവന്യുമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഉത്തരവിലെ ആറാം ഖണ്ഡികയും ഏഴാം ഖണ്ഡികയിലെ ഏതാനും ഭാഗങ്ങളും ഒഴിവാക്കി പുതിയ ഉത്തരവ് ഇന്നലത്തെ തീയതിയില്‍ പുറത്തിറക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റവന്യുമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.
കാര്‍ഡമം ഹില്‍ റിസര്‍വ് (സിഎച്ച്ആര്‍) റവന്യുഭൂമിയാണെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് യാതൊരുതരത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു.
ഏലമലപ്രദേശങ്ങളിൽ വനം വകുപ്പിന്റെ അവകാശം സംബന്ധിച്ച് തർക്കം നടക്കുന്നതിനിടെ വന്ന റവന്യു വകുപ്പിന്റെ ഉത്തരവ് വൻ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. വനഭൂമിയുടെ അടിക്കാട് വെട്ടിത്തെളിച്ച് ഏലം കൃഷി ചെയ്യാൻ പാട്ടത്തിന് നൽകിയ ഭൂമിയാണ് ഏലമല പ്രദേശങ്ങൾ.
സിഎച്ച്ആർ ഭൂമിയുടെ അവകാശം റവന്യു വകുപ്പിനും ഇവിടുത്തെ മരങ്ങളുടെ സംരക്ഷണം വനം വകുപ്പിനുമെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന വ്യവസ്ഥ.
ഉടുന്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി ആയിരക്കണക്കിന് ഹെക്ടർ ഭൂമിയാണ് സിഎച്ച്ആർ മേഖലയായി ഉള്ളത്. ഉടുന്പൻചോലയിലെ ചിന്നക്കനാൽ താവളം ഒഴികെയുള്ള ഭൂമിയെല്ലാം സിഎച്ച്ആർ ആണ്.
സിഎച്ച്ആർ വനഭൂമിയാണെന്ന സർക്കാർ ഉത്തരവ് റദ്ദാക്കി
01:18 AM May 14, 2022 | Deepika.com