തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യു മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേർ നടപ്പാക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
വ്യക്തികളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിച്ചാണു യുണീക് തണ്ടപ്പേർ നടപ്പാക്കുന്നത്. ഇതുവഴി ഒരാൾക്കു സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം കളക്ടറേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഭൂമി സംബന്ധമായ വിവരങ്ങൾ ഭൂവുടമയുടെ സമ്മതത്തോടെ ആധാർ നന്പറുമായി ബന്ധിപ്പിച്ച് സേവനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിനാണു പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആധാറുമായി ലങ്ക് ചെയ്തിട്ടുള്ള മൊബൈലിൽ ലഭ്യമാകുന്ന ഒടിപി ഉപയോഗിച്ച് ഓണ്‍ലൈനായോ വില്ലേജ് ഓഫീസിൽ നേരിട്ടെത്തി ഒടിപി മുഖാന്തിരമോ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫിസർ ഇതു പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് യുണീക് തണ്ടപ്പേർ നന്പർ ലഭിക്കും. ഘട്ടം ഘട്ടമായാകും ഇതു സംസ്ഥാനത്തു നടപ്പാക്കുക.
പദ്ധതി നടപ്പാകുന്നതോടെ ഭൂമി സംബന്ധിച്ച ഇടപാടുകൾ സുഗമമാകുകയും ക്രയവിക്രയങ്ങൾ സുതാര്യമാകുകയും ചെയ്യും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അവസാനിപ്പിക്കാനും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാനും കഴിയും. വസ്തുവിവരം മറച്ചുവച്ച് ആനുകൂല്യങ്ങൾ നേടാനാകില്ല.
വിള ഇൻഷ്വറൻസിനും മറ്റു കാർഷിക സബ്സിഡികൾക്കും പ്രയോജനം ചെയ്യും. റവന്യൂ റിക്കവറി നടപടികൾ കാര്യക്ഷമമാക്കാൻ കഴിയും. ഗുണഭോക്താക്കൾക്കു മികച്ച ഓണ്‍ലൈൻ സേവനം പ്രദാനംചെയ്ത് വിവിധ സേവനങ്ങൾ വേഗത്തിലാക്കാനാകും.
ഭൂമി വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറിൽ സൂക്ഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള പേപ്പർപട്ടയങ്ങൾക്കു പകരമായാകും ക്യുആർ കോഡും ഡിജിറ്റൽ സിഗ്നേച്ചറുമുള്ള ഇ-പട്ടയങ്ങൾ നൽകുകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇനി ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ
01:18 AM May 14, 2022 | Deepika.com