മലപ്പുറം: വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ റിട്ട. അധ്യാപകനും മലപ്പുറം നഗരസഭയിലെ സിപിഎം കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാറിനെ (57) പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറത്തെ ഒരു സ്കൂളിലെ പൂർവവിദ്യാർഥിനി ഈ മാസം ഏഴിനു നൽകിയ പരാതിയിൽ മലപ്പുറം പോലീസ് പോക്സോ കേസെടുത്തതിനു പിന്നാലെ ശശികുമാർ ഒളിവിൽപോയിരുന്നു.
ഇന്നലെ സുൽത്താൻ ബത്തേരിക്കു സമീപത്തെ റിസോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ശശികുറിനെതിരേ അഞ്ചു പരാതികൾ കൂടി ലഭിച്ചിട്ടുണ്ട്. ഇതിൽ ഇരകളുടെ വിശദമൊഴിയെടുക്കും.
മലപ്പുറം നഗരത്തിലെ ഒരു സ്കൂളിൽ 30 വർഷം അധ്യാപകനായിരുന്നു ശശികുമാർ. മാർച്ചിൽ വിരമിച്ച ശേഷം അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ശശികുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് താഴെയാണ് ആദ്യത്തെ ആരോപണം ഉയർന്നത്. തുടർന്ന് സമാനമായ രീതിയിൽ അതിക്രമം നേരിട്ട വിദ്യാർഥിനികൾ മലപ്പുറം പോലീസ് മേധാവിക്ക് പരാതി നൽകി. അധ്യാപന കാലയളവിൽ നിരവധി വിദ്യാർഥിനികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി പൂർവവിദ്യാർഥി കൂട്ടായ്മ രംഗത്തുവന്നിരുന്നു.
ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകൾ സ്കൂളിലേക്കു മാർച്ച് നടത്തിയിരുന്നു. ഇന്നലെ എംഎസ്എഫ് നടത്തിയ മാർച്ച് സംഘർഷത്തിലും കലാശിച്ചു.
പ്രതിയെ രക്ഷിക്കാൻ സിപിഎം ഒത്തുകളിക്കുന്നെന്ന ആരോപണം യുഡിഎഫ് ആയുധമാക്കിയതിനു പിന്നാലെ സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നു എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്നു തവണയായി സിപിഎമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗണ്‍സിലറാണ് ശശികുമാർ. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് മലപ്പുറം എസ്എച്ച്ഒ ജോബി തോമസ് അറിയിച്ചു.
പീഡന പരാതിയിൽ സിപിഎം നേതാവായ റിട്ട. അധ്യാപകൻ അറസ്റ്റിൽ
01:18 AM May 14, 2022 | Deepika.com