തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ എന്ന ചന്ദ്രൻ അടക്കമുള്ള ശിക്ഷാകാലാവധി കഴിഞ്ഞ 33 തടവുകാരെ ജയിൽമോചിതരാക്കാനായി സർക്കാർ സമർപ്പിച്ച ഫയൽ ഗവർണർ ഇന്നു പരിശോധിക്കും. മുംബൈയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നു തിരുവനന്തപുരത്തു മടങ്ങിയെത്തിയശേഷമാകും ഇതുസംബന്ധിച്ചു സർക്കാർ സമർപ്പിച്ച ഫയൽ പരിശോധിക്കുക.
ഗവർണർ അംഗീകരിച്ചാൽ മണിച്ചൻ അടക്കമുള്ളവരുടെ ജയിൽമോചനം സാധ്യമാകും.
ആവശ്യമെങ്കിൽ നിയമോപദേശംകൂടി തേടിയ ശേഷമാകും ഇതുസംബന്ധിച്ച തീരുമാനമെടുക്കുക. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭാര്യ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകാതെ മുദ്രവച്ച കവറിൽ സമർപ്പിച്ചതു കോടതി തള്ളിയിരുന്നു. കോടതിയിൽ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകും ഗവർണർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
സുപ്രീംകോടതി മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാൻ ജയിൽ ഉപദേശക സമിതി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയോടു സർക്കാർ നിർദേശിച്ചു.
ചീഫ് സെക്രട്ടറിതല സമിതി ജയിൽമോചിതരാക്കാൻ ശിപാർശ ചെയ്ത 33 പേരുടെ പട്ടിക അംഗീകരിച്ചു മന്ത്രിസഭയ്ക്കു കൈമാറുകയായിരുന്നു. ഈ പട്ടികയാണു മന്ത്രിസഭയുടെ അനുമതിയോടെ മൂന്നാഴ്ച മുന്പ് ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചത്.
മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനം: ഗവർണർ ഇന്നു മടങ്ങിയെത്തിയ ശേഷം പരിശോധിക്കും
01:18 AM May 14, 2022 | Deepika.com