കൊച്ചി: കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം തനിക്കെതിരേ സ്വീകരിച്ച നടപടികളും സ്വത്തു കണ്ടുകെട്ടാന്‍ ഉത്തരവിട്ടതും ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
പ്ലസ്ടു കോഴ്സുകള്‍ അനുവദിക്കാന്‍ അഴീക്കോട് ഹൈസ്കൂള്‍ മാനേജ്മെന്റില്‍നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കേസിനെത്തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം ഇഡി നടപടികള്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 12നു സ്വത്തു കണ്ടുകെട്ടാനും ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തനിക്കെതിരേ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014ൽ ഉള്ളതാണെന്നും അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതു 2018 ജൂലൈ 26 മുതലാണെന്നും ഷാജിയുടെ ഹര്‍ജിയില്‍ പറയുന്നു.
30 ലക്ഷത്തില്‍ താഴെയുള്ള കേസുകളും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നു ഹര്‍ജിയില്‍ വിശദീകരിക്കുന്നു. കേസില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാതെയാണ് സ്വത്തു കണ്ടുകെട്ടാനുള്ള ഉത്തരവിറക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സ്വത്തു കണ്ടുകെട്ടൽ: ഉത്തരവ് ചോദ്യംചെയ്ത് കെ.എം. ഷാജി ഹൈക്കോടതിയില്‍
02:24 AM May 06, 2022 | Deepika.com