കൊച്ചി: ഹൃദ്രോഗവിദഗ്ധനായ താനെന്നും ഹൃദയപക്ഷത്താണെന്നും ഇടതുപക്ഷമാണ് ഹൃദയപക്ഷമെന്നും തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായത് ഭാഗ്യമായി കാണുന്നു. ഇടതുപക്ഷത്തിനു വിജയിക്കാനാവാത്ത ഒരു മണ്ഡലവും ഇന്ന് കേരളത്തില്‍ ഇല്ല. ഉപതെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിന് മാറി ചിന്തിക്കാമെങ്കില്‍ തൃക്കാക്കരയിലും മാറ്റമുണ്ടാകാമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം എറണാകുളം ലിസി ആശുപത്രിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
താന്‍ എപ്പോഴും ഇടതു നിലപാടുകള്‍ക്കൊപ്പമായിരുന്നു. പിതാവ് എഐടിയുസിയുടെ പ്രവര്‍ത്തകനായിരുന്നു. പിതാവിനൊപ്പം നിലത്തിരുന്നു പാര്‍ട്ടിക്കായി ചുവരെഴുതിയിട്ടുണ്ട്. കൊടി പിടിക്കുന്നതു മാത്രമല്ല രാഷ്ട്രീയം. നിലപാടുകളാണു പ്രധാനം. എന്താണ് ഇടതുപക്ഷമെന്നും ശരി പക്ഷമെന്നും ബോധ്യമുള്ള ആളാണ് താൻ. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളാകാം തന്നെ നഗരമണ്ഡലമായ തൃക്കാക്കരയില്‍ എൽഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടിയുമായി അടുത്ത ബന്ധമാണുള്ളത്. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പഠിക്കുന്ന കാലത്ത് എസ്എഫ്ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നിലവില്‍ പാര്‍ട്ടി മെംബറാണ്. മെഡിക്കല്‍ രംഗത്തെ വിഭാഗത്തില്‍ പാര്‍ട്ടി അംഗത്വമുണ്ട്.
സാമുദായിക സംഘടനകളുടെ ഇടപെടലിലല്ല തന്റെ സ്ഥാനാര്‍ഥിത്വം. സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്നത് ശരിയാണ്. അതുകൊണ്ട് സഭയുടെ നോമിനി ആണെന്നത് ആരോപണം മാത്രമാണ്. തൃക്കാക്കരയില്‍ നൂറു ശതമാനം വിജയപ്രതീക്ഷയാണുള്ളതെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.
പാലായ്ക്ക് മാറാമെങ്കില്‍ തൃക്കാക്കരയ്ക്കുമാകാം: ഡോ. ജോ ജോസഫ്
01:36 AM May 06, 2022 | Deepika.com