കൊച്ചി: ആര് ഏതുസ്ഥാനാര്ഥിയെ നിര്‍ത്തിയാലും തൃക്കാക്കര യുഡിഎഫിനൊപ്പമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. തൃക്കാക്കരയില്‍ യുഡിഎഫിന്റെ വോട്ടും ഭൂരിപക്ഷവും വര്‍ധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനൊപ്പം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഇരുവരും.
വികസന രാഷ്ട്രീയത്തിനൊപ്പമാണു യുഡിഎഫെന്ന് ഇരുവരും വ്യക്തമാക്കി. വികസനത്തിന്റെ പേരിലുള്ള വിനാശം അനുവദിക്കില്ല. വികസനകാര്യത്തില്‍ മുന്‍കാലങ്ങളില്‍ പിന്തിരിപ്പന് നിലപാടെടുത്തവര്‍ എല്‍ഡിഎഫുകാരാണ്. എറണാകുളം ജില്ലയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന ഒരു വികസനംപോലും എടുത്തുകാട്ടാനില്ല. ജനം ഇതു കൃത്യമായി വിശകലനം ചെയ്യുമെന്നും ഇരുവരും പറഞ്ഞു.
വികസനത്തെക്കുറിച്ച് സിപിഎം തുറന്ന സംവാദത്തിനു തയാറുണ്ടോയെന്നു ചോദിച്ച സുധാകരൻ, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെന്ന പ്രഖ്യാപനം യുഡിഎഫ് പാലിച്ചെന്നും വ്യക്തമാക്കി. ഇടങ്കോലിടുന്ന ആരും മുന്നണിയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയിലെ സ്ഥാനാര്ഥിത്വവിഷയത്തില് എല്ഡിഎഫിലുണ്ടായതു സസ്പെന്സല്ല തര്ക്കമായിരുന്നെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു. ഇതു കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഇപ്പോള്‍ വാര്‍ത്തകളുടെ പ്രളയമായേനെ. എല്ലാദിവസവും തോപ്പുംപടിയിലെ ഒരു വീട്ടില്‍ പോയി വാര്‍ത്തയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. അതിനു മറുപടി ചോദിച്ച് ആരും തന്റെ അടുത്തേക്കു വരേണ്ടതില്ലെന്നും സതീശൻ പറഞ്ഞു.
തൃക്കാക്കര കോണ്‍ഗ്രസിനൊപ്പം: സുധാകരന്, ഭൂരിപക്ഷം വര്‍ധിക്കുമെന്ന് സതീശൻ
01:36 AM May 06, 2022 | Deepika.com