കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 11-ാം ലക്കത്തിന് കൊച്ചിയില്‍ തിരിതെളിഞ്ഞു. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. അനുഭവവേദ്യ ടൂറിസത്തിന്റെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളമെന്നും ടൂറിസം മേഖലയുടെ സുസ്ഥിരവും എല്ലാവരെയും ഉള്ക്കൊണ്ടുള്ളതുമായ വികസനത്തിന് ഇതരസംസ്ഥാനങ്ങളുമായുള്ള സഹകരണം പ്രധാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗ്രാമീണഭംഗിയാണ് കേരളം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. കാര്‍ഷിക ടൂറിസം, സാഹസിക ടൂറിസം, സാംസ്കാരിക ടൂറിസം എന്നിവയെല്ലാം കേരളത്തിന് മുതല്‍ക്കൂട്ടാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് സിഎംഡിയുമായ എം.എ. യൂസഫലി വിശിഷ്ടാതിഥിയായിരുന്നു. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസന് അധ്യക്ഷനായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു മുഖ്യപ്രഭാഷണം നടത്തി. കെടിഡിസി ചെയര്മാന് പി.കെ. ശശി കെടിഎം ഇ-ഡയറക്ടറി പ്രകാശനം ചെയ്തു. കേരള ടൂറിസം സംബന്ധിച്ച അവതരണം ടൂറിസം ഡയറക്ടര്‍ വി.ആര്. കൃഷ്ണതേജ നിര്‍വഹിച്ചു.
കെടിഡിസി എംഡി വി. വിഘ്നേശ്വരി, ഇന്ത്യ ടൂറിസം റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് ഫറൂഖ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റുമാരായ ഏബ്രഹാം ജോര്‍ജ്, റിയാസ് അഹമ്മദ്, ഇ.എം നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. മോഹിനിയാട്ടവും കളരിപ്പയറ്റും കഥകളിയും തിരുവാതിരകളിയും ദഫ്മുട്ടും മാര്‍ഗംകളിയും തെയ്യവും ചെണ്ടമേളവും പുലികളിയും മയിലാട്ടവുമടക്കമുള്ള കലാരൂപങ്ങള്‍ ചേര്‍ത്തൊരുക്കിയ കേരളീയം പരിപാടി അവതരിപ്പിച്ചു.
ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന് വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാംലക്കത്തിന്റെ വിളംബര പ്രദര്‍ശനവുമുണ്ടായി. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര-സാമുദ്രിക കണ്വന്ഷന് സെന്ററില്‍ ഇന്നുമുതല്‍ മൂന്നുദിവസം വാണിജ്യ കൂടിക്കാഴ്ചകളും സെല്ലര്‍മാരുടെ പ്രദര്‍ശനവും നടക്കും. നാലുസെമിനാറുകളുമുണ്ട്.
അനുഭവവേദ്യ ടൂറിസത്തിൽ കേരളം മാതൃക: ഗവര്‍ണര്‍
01:36 AM May 06, 2022 | Deepika.com