തിരുവനന്തപുരം: അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതി ഓർഡിനൻസിനെതിരേയുള്ള ഇടതുമുന്നണിയിലെ ഭിന്നത പുറത്തേക്ക്.
എന്തിനാണു ലോകായുക്താ ഭേദഗതി ഓർഡിനൻസ് തിടുക്കപ്പെട്ടു കൊണ്ടുവരുന്നതെന്ന ചോദ്യത്തിനു മറുപടി നൽകാൻ സിപിഎം നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും കഴിയുന്നില്ലെന്ന വാദവുമായി മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ രംഗത്തെത്തി.
ഓർഡിനൻസിനെ പരസ്യമായി വിമർശിച്ചും സിപിഎം വാദങ്ങളെ തള്ളിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയതോടെയാണു വിഷയത്തിൽ ഇടതുമുന്നണിയിലെ കടുത്ത ഭിന്നത പുറത്തുവന്നത്.
നിയമസഭാ സമ്മേളനം ചേരാനിരിക്കേ എന്തിനാണു തിടക്കപ്പെട്ട് ഓർഡിനൻസുമായി മുന്നോട്ടു പോകുന്നതെന്നാണു കാനത്തിന്റെ പ്രധാന ചോദ്യം. ഇതിനു മറുപടി നൽകാൻ സിപിഎം നേതൃത്വത്തിനോ ഭരണ നേതൃത്വത്തിനോ കഴിഞ്ഞിട്ടുമില്ല.
ലോകായുക്ത ഭേദഗതി ഓർഡിനൻസ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് ആവർത്തിച്ച് പ്രതിപക്ഷ വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണു മുന്നണിയെ വെട്ടിലാക്കി സിപിഐയുടെ വിമർശനം.
ഇടതുമുന്നണിക്കകത്തോ സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലോ ഇത്തരമൊരു നിർണായക നിയമഭേദഗതി ചർച്ച ചെയ്യാതിരുന്നതാണു സിപിഐയെ ക്ഷുഭിതരാക്കുന്നത്.
ഓർഡിനൻസിനെ ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ രംഗത്തുവന്നെങ്കിലും കോടിയേരിയുടെ വാദത്തെ കാനം രാജേന്ദ്രൻ തള്ളി.
സംസ്ഥാന സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിനു തടയിടാൻകൂടിയാണ് ഓർഡിനൻസെന്നായിരുന്നു കോടിയേരിയുടെ വാദം. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നെങ്കിൽ അതിനെ നിയമഭേദഗതിയിലൂടെയല്ല, ജനങ്ങളെ അണിനിരത്തിയാണു നേരിടേണ്ടതെന്നു കാനം മറുപടി നൽകുന്നു.
സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ രാജ്യത്തു വ്യാപകമായി നടക്കുന്നു. അത്തരം നീക്കങ്ങൾ മുന്പും ഉണ്ടായിട്ടുണ്ട്. അവയെ നിയമഭേദഗതികൊണ്ടല്ല തടയേണ്ടതെന്നും കാനം പറഞ്ഞു.
മന്ത്രിസഭ ഏകകണ്ഠമായി ഓർഡിനൻസ് പാസാക്കിയപ്പോൾ സിപിഐ മന്ത്രിമാർ എന്തുകൊണ്ട് ഓർഡിനൻസിനെ എതിർത്തില്ല എന്ന ചോദ്യത്തിന്, അതു മന്ത്രിമാരോടു ചോദിക്കാനായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
സുപ്രധാനമായ നിയമഭേദഗതി ഓർഡിനൻസായി ഇറക്കുന്പോൾ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതിരുന്നതും സിപിഐ നേതൃത്വത്തെ പ്രകോപിപ്പിക്കുന്നുണ്ട്.
മന്ത്രിസഭയിൽ വിഷയം ചർച്ചയ്ക്കുവന്നപ്പോൾ പാർട്ടി മന്ത്രിമാർ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ചർച്ച ചെയ്യാതിരുന്നതിലും സിപിഐ നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്.
ലോകായുക്തയിൽ ഇടഞ്ഞ് സിപിഐ; കോടിയേരിയുടെ വാദങ്ങൾ വെട്ടിനിരത്തി കാനം
01:16 AM Jan 29, 2022 | Deepika.com