മൂന്നാർ: തോട്ടം മേഖലയിൽ സിപിഎമ്മിന്റെ മുഖമായിരുന്ന ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെ യ്തു. ഒരുവർഷത്തേക്കാണ് സസ്പെൻഷൻ.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പു വേളയിൽ പാർട്ടി സ്ഥാനാർഥിക്കായി പ്രവർത്തിച്ചില്ലെന്ന പരാതിയെത്തുടർന്നു പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്യാനുള്ള ജില്ലാ കമ്മിറ്റിയുടെ ശിപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി നേരത്തേ ജില്ലാ കമ്മിറ്റി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പാർട്ടി പ്രവർത്തകരിൽനിന്നും നേതാക്കളിൽനിന്നും നാളുകൾ നീണ്ട തെളിവെടുപ്പിനും അന്വേഷണങ്ങൾക്കും ശേഷം ഇവർ ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി.
മൂന്നു തവണ എംഎൽഎ ആയിരുന്ന രാജേന്ദ്രൻ ഇത്തവണയും മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും സീറ്റ് ലഭിക്കാതെ വന്നതോടെ എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം.
തന്നോട് അടുപ്പമുള്ള പാർട്ടി അനുയായികളെ സ്വാധീനിച്ച് വോട്ട് ഭിന്നിപ്പിക്കാനും ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കാനും ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയതാണ് രാജേന്ദ്രനു വിനയായത്.
നേതാക്കളോടും അണികളോടും യോജിച്ചുപോകുന്ന തരത്തിലുള്ള നടപടികൾ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ മന്ത്രി എം.എം.മണി പാർട്ടി ജില്ലാ സമ്മേളനത്തിനിടെ രാജേന്ദ്രനെതിരേ ശക്തമായ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.
എസ്. രാജേന്ദ്രനെ സിപിഎം സസ്പെൻഡ് ചെയ്തു
01:16 AM Jan 29, 2022 | Deepika.com