തലശേരി: മണിക്കടവ് സെന്റ് തോമസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് റവ.ഡോ. ആന്റണി തറേക്കടവിൽ നൽകിയ വചനസന്ദേശത്തെയും തുടർന്നുണ്ടായ ഉഭയകക്ഷി ചർച്ചകളെയും കുറിച്ച് വിവാദങ്ങൾ സൃഷ്ടിക്കാനും അതിരൂപതയെ അധിക്ഷേപിക്കാനും ചിലർ ശ്രമിക്കുന്നതായി തലശേരി അതിരൂപത പത്രക്കുറിപ്പിൽ ആരോപിച്ചു.
മതസൗഹാർദവും മനുഷ്യസാഹോദര്യവും തിരുസഭയുടെ മൂല്യങ്ങളാണ്. സുവിശേഷത്തോടും സഭാ ദർശനങ്ങളോടുമുള്ള പ്രതിബദ്ധതയെ ഭീരുത്വവും കാലുപിടിത്തവുമായി വ്യാഖ്യാനിക്കുന്നവരെ അവഗണിക്കുന്നു. അപക്വമായ പ്രസ്താവനകളും പ്രചാരണങ്ങളും വഴി സഭയിൽ ആഭ്യന്തര ഭിന്നതയുണ്ടെന്ന ധാരണ പരത്തുന്നത് അവിവേകമാണ്. അത് സഭയുടെ ശത്രുക്കൾക്ക് വിരുന്നൊരുക്കുന്ന നടപടിയാണ്.
ഇസ്ലാം നാമധാരികളായ ചില തീവ്രവാദികൾ നടത്തിയ മതസ്പർധ ഉളവാക്കുന്ന പ്രസ്താവനകളുടെ പേരിൽ ക്രിസ്ത്യൻ-മുസ്ലിം സമുദായ സംഘർഷം രൂപപ്പെടാതിരിക്കാനുള്ള വിവേകവും പക്വതയും പ്രകടമാക്കുന്നത് ഭീരുത്വമല്ല. മറിച്ച് നാടിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള സഭയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്.
ഇതര മതങ്ങളെ അനാദരിക്കുന്നത് ക്രൈസ്തവമല്ല, കത്തോലിക്കാസഭയുടെ നിലപാടുമല്ല. റവ.ഡോ.ആന്റണി ഉയർത്തിയ ധാർമികവും സാമൂഹികവുമായ വിഷയങ്ങൾ സഭയുടെ ആകുലതയാണ്. അതിന് അതിരൂപതയുടെ പൂർണപിന്തുണ അദ്ദേഹത്തിനുണ്ട്. അച്ചനെ മറയാക്കി കലാപമോ രക്തസാക്ഷികളെയോ സൃഷ്ടിക്കാൻ താത്പര്യമുള്ളവരുടെ കെണിയിൽ വീഴാൻ അതിരൂപത തയാറല്ല. ആരുടെയെങ്കിലും രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഒരു വൈദികനെ ജയിലിലേക്കയക്കാൻ അതിരൂപതയ്ക്ക് താത്പര്യമില്ലെന്നും നിയമസംരക്ഷണമുൾപ്പെടെ വൈദികന് നൽകുമെന്നും അതിരൂപത പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വിവാദങ്ങൾ സൃഷ്ടിക്കാനും അതിരൂപതയെ അധിക്ഷേപിക്കാനും ചിലർ ശ്രമിക്കുന്നു: തലശേരി അതിരൂപത
01:16 AM Jan 29, 2022 | Deepika.com