കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലെ പ്രതി മോന്സൻ മാവുങ്കലുമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് സൗഹൃദമുണ്ടായതെന്ന് അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായുള്ള ചങ്ങാത്തത്തിന്റെ ബലത്തിലാണ് മോന്സൻ തട്ടിപ്പു നടത്തിയത്. അതിനാല്‍ ഇവരുമായി മോന്‍സനുള്ള അടുപ്പം അന്വേഷിക്കേണ്ടത് പോലീസ് സേനയ്ക്കും അനിവാര്യമല്ലേയെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു.
മോന്സൻ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഇയാള്‍ക്കെതിരേ മൊഴി നല്‍കിയതിന്റെ പേരില്‍ പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ഇ.വി. അജിത്ത് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നതിനു തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
മോന്‍സന്റെ സാമ്പത്തിക സ്രോതസ് ഉള്‍പ്പെടെ അന്വേഷിക്കുന്നതിനായി നേരത്തേ ഈ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഹൈക്കോടതി കക്ഷി ചേര്‍ത്ത് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നല്കാന് കൂടുതല്‍ സമയം വേണമെന്ന് ഇഡിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഹര്‍ജി ഫെബ്രുവരി 18ന് പരിഗണിക്കാന്‍ മാറ്റി.
പുരാവസ്തു തട്ടിപ്പ് : മോന്‍സനുമായി പോലീസിനു സൗഹൃദമുണ്ടായത് എങ്ങനെയെന്നു ഹൈക്കോടതി
01:16 AM Jan 29, 2022 | Deepika.com