തിരുവനന്തപുരം: ലോകായുക്ത ബിൽ രാഷ്ട്രപതിയുടെ അനുമതിയോടെ നിയമസഭ പാസാക്കിയ സാഹചര്യത്തിൽ ബില്ലിലെ സുപ്രധാന ഭേദഗതി ഓർഡിനൻസും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു യുഡിഎഫ്.
ലോകായുക്തയുടെ അധികാരം കവരുന്ന പുതിയ ഭേദഗതി പാർലമെന്റ് പാസാക്കിയ ലോക്പാൽ നിയമത്തിന് എതിരാണോയെന്ന് പരിശോധിക്കേണ്ടതു രാഷ്ട്രപതിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഗവർണറെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ച ശേഷമേ തുടർനടപടി സ്വീകരിക്കൂവെന്ന് ഗവർണർ യുഡിഎഫ് നേതാക്കൾക്ക് ഉറപ്പുനൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോടു പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതവും വസ്തവവിരുദ്ധവുമായ മറുപടിയാണ് നിയമമന്ത്രി പി. രാജീവ് നൽകിയത്.
ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പിലാണ് സർക്കാർ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നത്. 14-ാം വകുപ്പ് കെ.ടി. ജലീൽ കേസിൽ മാത്രമാണ് ലോകായുക്ത ചർച്ച ചെയ്തത്. 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. പാർലമെന്റോ നിയമസഭയോ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാൻ കോടതിക്കു മാത്രമേ സാധിക്കൂവെന്ന് ജസ്റ്റീസ് പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്ത നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിയമമന്ത്രിയുടെ വാദം തന്നെ സുപ്രീംകോടതി വിധിക്ക് എതിരാണ്.
1999ൽ നായനാർ സർക്കാർ കൊണ്ടുവന്ന നിയമം 22 വർഷങ്ങൾക്കു ശേഷം നിയമവിരുദ്ധമാണെന്നു പറയുന്നത് വിചിത്രമാണ്. ജലീൽ കേസിൽ ഭരണഘടനാവിരുദ്ധമെന്നു പറയാത്ത നിയമത്തെ ഇപ്പോൾ ഭരണഘടനാവിരുദ്ധമെന്നു പറയുന്നത് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസുകൾ ഉള്ളതുകൊണ്ടാണ്. നായനാരെയും ചന്ദ്രശേഖരൻ നായരെയും അപമാനിക്കുന്നതിനു തുല്യമാണ് ഓർഡിനൻസെന്നും സതീശൻ ആരോപിച്ചു.
എതിർപ്പുണ്ടെങ്കിലും മന്ത്രിസഭയിൽ മിണ്ടാതെ സിപിഐ മന്ത്രിമാർ
തിരുവനന്തപുരം: ലോകായുക്തയെ അസ്ഥിരപ്പെടുത്തുന്ന ഭേദഗതി ഓർഡിനൻസിൽ സിപിഐ നേതൃത്വം എതിർപ്പു പരസ്യമാക്കിയിട്ടും മന്ത്രിസഭാ യോഗത്തിൽ മിണ്ടാതെ സിപിഐ മന്ത്രിമാർ. ഇടതുമുന്നണിയിൽ അടക്കം ചർച്ച ചെയ്യാതെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിച്ച, അഴിമതിക്കെതിരേയുള്ള സംവിധാനമായ ലോകായുക്തയുടെ ചിറകരിയുന്ന നടപടിയിൽ സിപിഐ സംസ്ഥാന നേതൃത്വം പരസ്യവിമർശനം ഉന്നയിച്ചിട്ടും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാരാരും എതിർപ്പു രേഖപ്പെടുത്തിയില്ല. അതിനാൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ചയായതുമില്ല.
കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഏകകണ്ഠമായി പാസാക്കിയ ഓർഡിനൻസിനെതിരേ അടുത്ത മന്ത്രിസഭയിൽ പ്രതികരിക്കുന്നതിലെ സാങ്കേതിക പ്രശ്നമാണ് വിഷയം ഉന്നയിക്കാതിരുന്നതിനു പിന്നിലെന്നാണു സൂചന.
ഗവർണറുടെ തീരുമാനം വൈകും
തിരുവനന്തപുരം: അഴിമതിക്കാർക്കെതിരേ നടപടിയെടുക്കാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനായി സംസ്ഥാന മന്ത്രിസഭ പാസാക്കിയ ഭേദഗതി ഓർഡിനൻസിൽ ഗവർണർ തീരുമാനമെടുക്കുന്നതു വൈകും.
പ്രതിപക്ഷം ഇന്നലെ ഗവർണറെ കണ്ട് അറിയിച്ച ഭരണഘടനാലംഘന വിഷയത്തിലും രാഷ്ട്രപതിക്ക് അയയ്ക്കണമെന്ന ആവശ്യത്തിലും നിയമ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാകും ഇക്കാര്യത്തിൽ ഗവർണർ അന്തിമതീരുമാനമെടുക്കുക. ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നു ലക്ഷദ്വീപിലേക്കു പോകും. ഇവിടെനിന്ന് അടുത്ത ഒന്നിനു മടങ്ങിയെത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. ഗവർണറുടെ നിയമോപദേഷ്ടാക്കളുടെ അഭിപ്രായമാണ് ഇക്കാര്യത്തിൽ തേടുക.
മറുപടി ലഭിക്കുന്ന മുറയ് ക്കുമാത്രമേ രാഷ്ട്രപതിക്ക് അയയ്ക്കേണ്ടതുണ്ടോ, അതോ ഇവിടെ തീരുമാനിക്കാമോ, സർക്കാരിനോടു കൂടുതൽ വിശദീകരണം തേടുന്നതിനായി തിരിച്ചയയ്ക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്നാണു സൂചന. ഗവർണർ ഒപ്പുവച്ചാൽ മാത്രമേ ഓർഡിനൻസ് നിലവിൽ വരൂ. സർക്കാർ നിലപാടു വിശദീകരിച്ചു നിയമമന്ത്രി പി. രാജീവ് ഗവർണറെ കണ്ടിരുന്നു. നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കേണ്ടതില്ലെന്ന നിയമോപദേശം അദ്ദേഹം ഗവർണറെ അറിയിച്ചു.
ലോകായുക്ത നിയമ ഭേദഗതി : പിടിമുറുക്കി പ്രതിപക്ഷം
01:40 AM Jan 28, 2022 | Deepika.com