തിരുവനന്തപുരം: ലോകായുക്ത നിയമം എങ്ങനെ വേണമെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നു ലോക്പാൽ നിയമത്തിൽത്തന്നെ പറയുന്ന സാഹചര്യത്തിൽ മന്ത്രിസഭ പാസാക്കിയ ലോകായുക്ത ഭേദഗതി ഓർഡിനൻസ് രാഷ്്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്നില്ലെന്നു നിയമമന്ത്രി പി. രാജീവ്. ലോകായുക്ത നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ട്. മറിച്ചുള്ള പ്രതിപക്ഷവാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
രാഷ്്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവർ 2013നു മുൻപ് ജീവിക്കുന്നവരാണ്. 2013ലാണ് പാർലമെന്റ് ലോക്പാൽ ബിൽ പാസാക്കിയത്. അതിലെ പാർട്ട് മൂന്ന് എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണമെന്നാണ്. അതു സംസ്ഥാനത്തിന്റെ അധികാരമാണെന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിൽ 2000ൽ ഭേദഗതി വരുത്തിയപ്പോൾ രാ ഷ്്ട്രപതിയുടെ അനുമതി നേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനുള്ള സിപിഐ വിമർശനത്തിനു മറുപടിയായി മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നു സിപിഐയുടെ റവന്യു മന്ത്രി കെ. രാജൻ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്നണിയിൽ ചർച്ച ചെയ്യാതെയാണല്ലോ വിവാദവിഷയത്തിൽ ഓർഡിനൻസുമായി മുന്നോട്ടു പോയതെന്ന ചോദ്യത്തിന്, അക്കാര്യം അറിയില്ലെന്നും മന്ത്രിസഭയിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
ലോകായുക്ത നിയമ ഭേദഗതി : രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് മന്ത്രി രാജീവ്
01:40 AM Jan 28, 2022 | Deepika.com