കൊച്ചി: പാലക്കാട് മമ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന എ. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനെ രണ്ടു ദിവസം മുമ്പ് പിടികൂടിയെന്നും ഇതുവരെ പത്തു പ്രതികൾ അറസ്റ്റിലായിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കഴിഞ്ഞ നവംബര്‍ 15നാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യത്തത്തുടര്ന്ന് എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണം ഫലപ്രദമായി നടത്താന്‍ കേസ് സിബിഐയ്ക്കു വിടണമെന്നുമാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതികള്‍ ഇതരസംസ്ഥാനങ്ങളിലേക്ക് കടന്ന് അവിടെ ഒളിവില്‍ കഴിയുന്ന സാഹചര്യമുള്ളതിനാല്‍ ഇവരെ പിടികൂടാന്‍ സമയമെടുക്കുമെന്ന് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖം ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാരി ഇക്കാര്യത്തില്‍ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു.
അറസ്റ്റിലായെന്നു പോലീസ് പറയുന്ന പ്രതികള്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തവരല്ലെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന് വാദിച്ചു. ഇക്കാര്യത്തില്‍ സ്റ്റേറ്റ്മെന്റ് നല്കാന് സര്‍ക്കാരിനോടു നിർദേശിച്ച ജസ്റ്റീസ് കെ. ഹരിപാല്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
സഞ്ജിത്ത് കൊലക്കേസ്: മുഖ്യസൂത്രധാരനടക്കം അറസ്റ്റിലായെന്ന് സര്‍ക്കാര്‍
01:27 AM Jan 28, 2022 | Deepika.com